പാലക്കാട്: പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥ് പാർട്ടി വിട്ടു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഗോപിനാഥ് തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടി വിടുന്നതിന്റെ ഭാഗമായി കോൺഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു.
കോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മനസിനെ തളർത്തുന്ന സംഭവങ്ങൾ പാർട്ടിയിൽ ആവർത്തിക്കുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും എവി ഗോപിനാഥ് വ്യക്‌തമാക്കി.
‘ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല. കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. വിശദമായ വിശകലനങ്ങൾക്കും ആലോചനകൾക്കും ശേഷം എന്റെ ഭാവി രാഷ്‌ട്രീയ നടപടി പ്രഖ്യാപിക്കു’മെന്നും അദ്ദേഹം പറഞ്ഞു.
മുൻ ആലത്തൂർ എംഎൽഎയായ ഗോപിനാഥ്, പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന ഗോപിനാഥ്, ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയിൽ പരസ്യമായി അതൃപ്‌തി അറിയിച്ചിരുന്നു. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലിയും നേതൃത്വവുമായി ഗോപിനാഥ് പരസ്യമായി ഇടഞ്ഞിരുന്നു.
Read Also: ഡെൽഹി കലാപക്കേസ്; നിലവാരം കുറഞ്ഞ അന്വേഷണമാണ് നടക്കുന്നതെന്ന് കോടതി