ന്യൂഡെൽഹി: കഴിഞ്ഞ വർഷം വടക്കുകിഴക്കൻ ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണ രീതിയെ വിമര്‍ശിച്ച് കോടതി. ഇതിന്റെ അന്വേഷണം നിലവാരം കുറഞ്ഞതാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കലാപ സമയത്ത് പോലീസിനെ ആക്രമിച്ച കേസില്‍ അഷ്‌റഫ് അലി എന്നയാള്‍ക്ക് എതിരായ കേസ് പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
ഡെല്‍ഹി കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി വിനോദ് യാദവിന്റേതായിരുന്നു നിരീക്ഷണം. കേസുകളില്‍ ഡെല്‍ഹി പോലീസ് കമ്മീഷണറുടെ ഇടപെടൽ ഉണ്ടാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കലാപവുമായി ബന്ധപ്പെട്ട ഭൂരിഭാഗം കേസുകളുടെയും അന്വേഷണം നിലവാരം കുറഞ്ഞതാണെന്ന് കാണുന്നത് വേദനാജനകമായ കാര്യമാണ്. മിക്ക കേസുകളിലും അന്വേഷണ ഉദ്യോഗസ്‌ഥര്‍ കോടതിയില്‍ ഹാജരാകുന്നു പോലുമില്ല.
കേസുകളില്‍ ചാര്‍ജ് ഷീറ്റുകള്‍ വ്യക്‌തമല്ലെന്നും ഇവ ശരിയായ രീതിയില്‍ അവസാനിപ്പിക്കുന്നതില്‍ പോലീസ് ശ്രദ്ധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥര്‍ കലാപക്കേസുകളില്‍ ചുമത്തപ്പെട്ട വകുപ്പുകളെക്കുറിച്ച് പ്രോസിക്യൂട്ടര്‍മാരോട് വിശദീകരിക്കുന്നില്ല. കോടതി ഹിയറിങ് നടക്കുന്ന ദിവസം ചാര്‍ജ് ഷീറ്റ് മെയില്‍ ചെയ്യുക മാത്രമാണ് അവര്‍ ചെയ്യുന്നത്; കോടതി വിമര്‍ശിച്ചു.
2020 ഫെബ്രുവരിയിലായിരുന്നു ഡെല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. സംഭവത്തിൽ കുറഞ്ഞത് 53 പേര്‍ മരിക്കുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ.
Read Also: മറ്റ് പോസ്‌റ്ററുകളിൽ നെഹ്‌റു ഉണ്ടാവും; വിവാദത്തിന് പിന്നാലെ വിശദീകരണം