ലക്‌നൗ: രാജ്യം 72ആം റിപ്പബ്ളിക്ക് ദിനം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ദേശീയ പതാക ഉയർത്തിയ ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2019ലെ സുപ്രീം കോടതി വിധിയെ തുടർന്ന് അയോധ്യയിലെ ധന്നിപ്പൂർ ഗ്രാമത്തിൽ ലഭിച്ച അഞ്ചേക്കറിലാണ് പള്ളിയുടെ നിർമാണം നടക്കുക.
ഇന്ത്യ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്‌റ്റിനാണ് പള്ളിയുടെ നിർമാണചുമതല. ട്രസ്‌റ്റ് മേധാവി സഫർ അഹമ്മദ് ഫാറുഖി രാവിലെ ദേശീയ പാത ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് ട്രസ്‌റ്റിന്റെ 12 അംഗങ്ങളും വൃക്ഷതൈ നട്ടു. അയോധ്യയിലെ രാമക്ഷേത്ര നിർമാണം നടക്കുന്ന സ്‌ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് പള്ളി പണിയുന്നത്.
മണ്ണ് പരിശോധനക്ക് ശേഷമാണ് പള്ളിയുടെ രൂപരേഖ തയാറാക്കിയത്. ഇതിന് ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പള്ളിയുടെ നിർമാണത്തിനായി എല്ലാവരിൽ നിന്നും സംഭാവനകൾ അഭ്യർഥിക്കുകയാണെന്ന് ഫാറുഖി അറിയിച്ചു. പള്ളിയോടൊപ്പം ആശുപത്രിയും കമ്മ്യൂണിറ്റി കിച്ചനും കോമ്പൗണ്ടിൽ ഉണ്ടാവും. കഴിഞ്ഞ മാസം പള്ളിയുടെ പ്ളാൻ പുറത്തുവിട്ടിരുന്നു.
Read also: പ്രചാരണത്തിന് നേതൃത്വം നൽകും; ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മൽസരിക്കും; മുല്ലപ്പള്ളി