കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന സൂചനയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറയുന്നു. 140 മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങും. ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രം മൽസരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ഒറ്റക്ക് നിന്ന് പോരാടാൻ കഴിവില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഛായ തകർക്കാൻ എൽഡിഎഫ് ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി വിമർശിച്ചു. ജനശ്രദ്ധ മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ ബൂത്ത് എന്റെ അഭിമാനം’ പദ്ധതിയുടെ രണ്ടാം ഘട്ടം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിലെ സ്‌ഥാനാർഥി നിർണയം യോഗ്യതയുടെ അടിസ്‌ഥാനത്തിൽ മാത്രം നടത്തുമെന്ന് മുല്ലപ്പള്ളി വ്യക്‌തമാക്കി. സംഘടനാ സംവിധാനം ശക്‌തിപ്പെടുത്തി സംസ്‌ഥാനത്തെ മുഴുവൻ ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിച്ച് തുടങ്ങി. താഴെത്തട്ടിൽ സംഘടനാ സംവിധാനം ശക്‌തമല്ലാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് ‘എന്റെ ബൂത്ത് എന്റെ അഭിമാനം’ എന്ന മുദ്രാവാക്യം ഉയർത്തി സംസ്‌ഥാനത്തെ 25,041 ബൂത്തുകളും ഒറ്റ ദിവസം കൊണ്ട് പുനഃസംഘടിപ്പിക്കാനും പ്രധാന നേതാക്കൾ അവരവരുടെ ബൂത്തിന്റെ ചുമതല ഏറ്റെടുക്കാനും തീരുമാനിച്ചത്.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് എംഎം ഹസൻ