കോട്ടക്കൽ: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്‌റ്റിയുമായ പികെ വാരിയർ അന്തരിച്ചു. 100 വയസായിരുന്നു.
കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പികെ വാരിയരുടെ ജനനം. കോട്ടക്കൽ കിഴക്കേ കോവിലകം വക കെപി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലൂം കോട്ടക്കൽ രാജാസ് ഹൈസ്കൂളിലുമായിരുന്നു തുടർവിദ്യാഭ്യാസം. പിന്നീട് കോട്ടക്കൽ ആയുർവേദ പാഠശാലയിൽ ‘ആര്യവൈദ്യൻ’ കോഴ്‌സ് പഠിച്ചു.
ആയുർവേദ പഠന സമയത്ത് നാട്ടിൽ സ്വാതന്ത്ര്യസമരം ശക്‌തമായിരുന്നു. കോളേജും കോടതികളും വിട്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്‌മാഗാന്ധി ആഹ്വാനം ചെയ്ത കാലത്ത് എൻവി കൃഷ്‍ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.
‘സ്മൃതിപർവം’ എന്ന ഇദ്ദേഹത്തിന്റെ ആത്‌മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ ‘പാദമുദ്രകൾ’ പോലെ മറ്റു പുസ്‌തകങ്ങളും വാരിയർ രചിച്ചിട്ടുണ്ട്. പല അക്കാദമിക് കൗൺസിലുകളിലും അംഗമായി. രണ്ടുതവണ ഓൾ ഇന്ത്യ ആയുർവേദിക് കോൺഗ്രസിന്റെ പ്രസിഡണ്ടായി സേവനമനുഷ്‌ഠിച്ചു. സെന്റർ ഫോർ മെഡിസിനൽ പ്ളാന്റ്സ് റിസർച്ചിന്റെ (സിഎംപിആർ) പ്രോജക്‌ട് ഓഫിസർ കൂടിയായിരുന്നു ഇദ്ദേഹം.
1999ൽ പത്‌മശ്രീ, 2010ൽ പത്‌മഭൂഷൺ തുടങ്ങി നിരവധി ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. 1987ൽ കോപ്പൻഹേഗനിൽനിന്ന് ഡോക്‌ടർ ഓഫ് മെഡിസിൻ അവാർഡ് കരസ്ഥമാക്കി. കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ വാരിയരാണ് ഭാര്യ. ഡോ.കെ ബാലചന്ദ്ര വാര്യർ, കെ.വിജയൻ വാര്യർ (പരേതൻ), സുഭദ്ര രാമചന്ദ്രൻ എന്നിവർ മക്കളാണ്.
Also Read: സ്‌റ്റാന്‍ സ്വാമിയുടെ മരണം; മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും