മുംബൈ: ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രിയില്‍ അന്തരിച്ച ഫാ. സ്‌റ്റാന്‍ സ്വാമിയുടെ മരണത്തിൽ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്‍ട്ര ജയില്‍ വകുപ്പ്. പോലീസ് കസ്‌റ്റഡിയിലോ ജുഡീഷല്‍ കസ്‌റ്റഡിയിലോ മരണം സംഭവിച്ചാല്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഉന്നത ഉദ്യോഗസ്‌ഥന്‍ വ്യക്‌തമാക്കി.
പോലീസ് ആദ്യം കേസ് രജിസ്‌റ്റര്‍ ചെയ്‌തതിനു ശേഷമാകും അന്വേഷണമെന്നും അദ്ദേഹം അറിയിച്ചു.
മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍ തിങ്കളാഴ്‌ച 1.30നായിരുന്നു ഫാ. സ്‌റ്റാന്‍ സ്വാമിയുടെ മരണം. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
84കാരനായ സ്‌റ്റാൻ സ്വാമിയെ മാവോയിസ്‌റ്റ് ബന്ധം ആരോപിച്ചായിരുന്നു എന്‍ഐഎ അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചത്. 2017 ഡിസംബർ 30ന് പൂനെയിലെ ശനിവാർ എൽഗാർ പരിഷത് സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് സ്‌റ്റാൻ സ്വാമി അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരെ ബിജെപി സർക്കാർ യുഎപിഎ ചുമത്തി തടവിലാക്കിയത്.
2018 ജനുവരി ഒന്നിന് ദളിത് സംഘടനകൾ നടത്തിയ ഭീമ കൊറഗാവ് യുദ്ധവിജയത്തിന്റെ 200ആം വാർഷിക ആഘോഷത്തിനിടെ നടന്ന അക്രമത്തിന് ഇവരുടെ പ്രസംഗങ്ങൾ കാരണമായി എന്നായിരുന്നു എൻഐഎയുടെ വാദം.
Most Read: ‘ചില നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം’; സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയെടുക്കും