മലപ്പുറം: പുതിയ തലമുറക്ക് കിസ്സപ്പാട്ട് പരിചയപ്പെടുത്താനും ബദര്‍ സമരത്തെ അനുസ്‌മരിക്കാനുമായി മഅ്ദിന്‍ അക്കാദമിയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് വിശ്വാസികള്‍ക്ക് നവ്യാനുഭവം നൽകി അവസാനിച്ചു.
‘ബദർ സ്‌മൃതി’ പ്രമാണിച്ച് ഒരുക്കിയ ബദര്‍ കിസ്സപ്പാട്ട് അനുഭവിക്കാൻ ഓൺലൈനിലും നേരിട്ടുമായി എത്തിയത് ആയിരങ്ങളാണ്. റമസാന്‍ 17ന് നടന്ന ബദര്‍ സമരത്തിനുവേണ്ടി യോദ്ധാക്കൾ പുറപ്പെട്ട ദിനമായ റമസാന്‍ പന്ത്രണ്ടിനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖരായ 12 കാഥികരും പിന്നണിഗായകരും 12 മണിക്കൂര്‍ പാടിപ്പറഞ്ഞ ബദര്‍ കിസ്സപ്പാട്ട് ആവേശത്തോടെയാണ് ആസ്വാദകര്‍ ഏറ്റെടുത്തത്.
കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന പ്രഥമലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ അറബി മലയാള സാഹിത്യത്തില്‍ രചിച്ച ഇശലുകളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്. മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വ കവികള്‍ ഇസ്‌ലാമിക ചരിത്രങ്ങളെയും പോരാട്ടങ്ങളെയും പ്രമേയമാക്കി മലയാളം, ചെന്തമിഴ്, തമിഴ്, സംസ്‌കൃതം തുടങ്ങിയ ഭാഷാസങ്കലന രീതി ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ രചനകൾക്ക് ചരിത്രത്തിന്റെ ആത്‌മാവും ആഴവുമുണ്ട്..
‘പുതിയകാലത്ത് കിസ്സപ്പാട്ടുകളുടെ പ്രസക്‌തി വര്‍ധിച്ചിരിക്കുകയാണ്. മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ളവരുടെ ഇത്തരം പാട്ടുകള്‍ പുതിയതലമുറക്ക് പഠിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിക്കണം‘ –പരിപാടി വിദേശത്ത് നിന്ന് വെർച്വലായി ഉൽഘാടനം ചെയ്‍തു സംസാരിച്ച മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്‍ ചെയര്‍മാന്‍ സയ്യിദ് സാലിം തങ്ങള്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടികെ ഹംസ മുഖ്യാതിഥിയായി. മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരക അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നിർവഹിച്ചു.
പിടിഎം ആനക്കര, അബൂ മുഫീദ താനാളൂര്‍, മഅ്ദിന്‍ മാനേജര്‍ ദുല്‍ഫുഖാറലി സഖാഫി, അക്കാദമിക് ഡയറക്‌ടർ നൗഫല്‍ കോഡൂര്‍, യൂസുഫ് കാരക്കാട്, കെസിഎ കുട്ടി കൊടുവള്ളി, കെഎം കുട്ടി മൈത്ര, അബ്‌ദു കുരുവമ്പലം, മൊയ്‌തീൻകുട്ടി മുസ്‌ലിയാരങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.
അഷ്‌റഫ് സഖാഫി പുന്നത്ത്, കെപിഎം അഹ്‌സനി കൈപുറം, മുസത്ഫ സഖാഫി തെന്നല, ഇബ്‌റാഹീം ടിഎന്‍ പുരം, അബ്‌ദുൽ ഖാദിര്‍ കാഫൈനി,റഷീദ് കുമരനല്ലൂര്‍, ഉമര്‍ മുസ്‍ലിയാർ മാവുണ്ടിരി, അബൂ സ്വാദിഖ് മുസ്‍ലിയാർ കുന്നുംപുറം, അഷ്‌റഫ് ദാറാനി, ഹംസ മുസ്‍ലിയാർ കണ്ടമംഗലം, മുഹമ്മദ് കുമ്പിടി, മുഹമ്മദ് മാണൂര്‍ എന്നിവര്‍ പാടിപ്പറയലിന് നേതൃത്വം നല്‍കി.
AROGYA LOKAM: ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ