തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ കേസുകളിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. ഇന്ന് എടുത്ത രണ്ടു കേസിലും കോടതി ജാമ്യം അനുവദിച്ചു. ആദ്യമെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ രാഹുൽ ജയിലിൽ തുടരേണ്ടി വരും. ജില്ലാ ജയിലിൽ വെച്ച് കന്റോൺമെന്റ് പോലീസാണ് രണ്ടു കേസിൽ ഇന്ന് രാഹുലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഈ കേസുകളിൽ റിമാൻഡ് ചെയ്യുന്നതിനായി രാഹുലിനെ ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സമയത്ത് തന്നെ രാഹുലിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയും നൽകിയിരുന്നു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട ആദ്യ കേസിൽ രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്‌ച പുലർച്ചെയാണ് വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി 22 വരെ റിമാൻഡ് ചെയ്യുകയായിരുന്നു.
ഈ കേസിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. ഇതിന് പുറമെ മ്യൂസിയം പോലീസ് രജിസ്‌റ്റർ ചെയ്‌ത മറ്റൊരു കേസുമുണ്ട്. ഇത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. ഇതിൽ പോലീസ് ഇതുവരെ പ്രൊഡക്ഷൻ വാറണ്ട് ആവശ്യപ്പെട്ടിട്ടില്ല.
Most Read| രാജ്യത്തിനെതിരെ പ്രചാരണം; നർഗേസ് മുഹമ്മദിക്ക് അധിക തടവ് വിധിച്ചു ഇറാൻ