കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ 4 പേരുടെ നുണപരിശോധന സി ബി ഐ പൂര്‍ത്തിയാക്കി. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി,വിഷ്‌ണു സോമസുന്ദരം, കലാഭവന്‍ സോബി എന്നിവരുടെ പരിശോധനയാണു പൂര്‍ത്തിയാക്കിയത്. പരിശോധനാ ഫലം മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറും.
അപകടസ്ഥലത്ത് താന്‍ ദുരൂഹ സാഹചര്യത്തില്‍ സ്വര്‍ണ കള്ളക്കടത്തു കേസ് പ്രതി സരിത്തിനെ കണ്ടെന്ന കലാഭവന്‍ സോബിയുടെ മൊഴി സത്യമാണോ എന്നാണു സിബിഐ പ്രധാനമായി പരിശോധിക്കുന്നത്. പിന്നീട് കള്ളക്കടത്തു കേസ് പുറത്തു വന്നപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും ഷോബി മൊഴി നല്‍കിയിരുന്നു. മരണസമയത്ത് ഡ്രൈവര്‍ അര്‍ജുനാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‍മിയടക്കം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്ന നിലപാടിലാണ് അര്‍ജുന്‍.
ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്‌തംബർ 25 ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ഭാര്യ ലക്ഷ്‍മി മകള്‍ തേജസ്വിനി ബാല, എന്നിവര്‍ക്ക് ഒപ്പം ത്യശൂരില്‍ ക്ഷേത്ര വഴിപാടുകള്‍ക്കായി പോയി മടങ്ങിവരവെ ആയിരുന്നു അപകടം. മകള്‍ സംഭവ സ്ഥലത്തും ബാലഭാസ്‌കര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ രണ്ടിനും മരിച്ചു.
Read more: തിരുവനന്തപുരം വിമാനത്താവളം: സപ്പോര്‍ട്ട് കരാറില്‍ ഒപ്പിടില്ലെന്ന് സര്‍ക്കാര്‍