തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച സ്‌റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ ഒപ്പിടില്ലെന്നുറച്ച് സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിന് തുടര്‍ന്നാണ് സര്‍ക്കാരിന്റെ നീക്കം. കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ നടത്തിപ്പുമായി മുന്നോട്ട് പോകുവാന്‍ അദാനി ഗ്രൂപ്പിനാവില്ല. വിമാനത്താവളത്തിന്റെ പാട്ടക്കരാറില്‍ ഒപ്പിടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് സ്‌റ്റേറ്റ് സപ്പോര്‍ട്ട് കരാര്‍ നിര്‍ബന്ധമാണ്. വിമാനത്താവളത്തിലേക്ക് വൈദ്യുതി, കുടിവെള്ളം, റോഡ് കണക്റ്റിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സപ്പോര്‍ട്ട് കരാറില്‍ ഒപ്പ് വെക്കേണ്ടത്. എന്നാല്‍ ഈ കരാറില്‍ ഒപ്പിടില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
വിമാനത്താവളത്തിന്റെ ബേസിക് സ്ട്രിപ്പിന് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍ നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പ് രംഗത്തെത്തിയതോടെ നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി. ബേസിക് സ്ട്രിപ്പ് ഇല്ലാത്തതു മൂലം സുരക്ഷാ ഏജന്‍സിയുടെ താത്കാലിക ലൈസന്‍സിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. സ്ഥലം കിട്ടാതെ വന്നാല്‍ വിമാനത്താവളത്തിന്റെ ലൈസന്‍സ് തന്നെ നഷ്‌ടമാകും.
ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ പദ്ധതിക്കും, റണ്‍വേ വികസിപ്പിക്കുന്നതിന് 18 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏവിയേഷന്‍ പോളിസി അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഇത്തരം വിമാനത്താവളങ്ങള്‍ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. എന്നാല്‍ നടത്തിപ്പവകാശം അദാനിക്ക് പോയതിന്റെ അമര്‍ഷത്തിലാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് സൂചനകള്‍.
Read also: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; സർവകക്ഷിയോഗം വിളിച്ച് സർക്കാർ