കൊല്ലം : ജില്ലയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കൂടാതെ വിസ്‌മയയുടെ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കർ മുദ്രവെക്കുകയും ചെയ്‌തിട്ടുണ്ട്. വിവാഹശേഷം കിരണിന് സ്‌ത്രീധനമായി നൽകിയ സ്വർണവും കാറും തൊണ്ടിമുതലാക്കുകയും ചെയ്യും. ശൂരനാട് പോലീസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
നിലവിൽ കേസിൽ റിമാൻഡിൽ കഴിയുന്ന കിരൺ കുമാറിനെ കസ്‌റ്റഡിയിൽ വാങ്ങാനായി ശാസ്‌താംകോട്ട കോടതിയിൽ പോലീസ് അപേക്ഷ നൽകും. അതിനൊപ്പം തന്നെ കഴിഞ്ഞ ജനുവരിയിൽ ചടയമംഗലം പോലീസ് സ്‌റ്റേഷനിൽ വച്ച് ഒത്തുതീർപ്പാക്കിയ കേസ് വീണ്ടും നൽകാനുള്ള തീരുമാനത്തിലാണ് വിസ്‌മയയുടെ കുടുംബം.
വിസ്‌മയയുടെ മരണം തൂങ്ങിമരണമാണെന്നാണ് പോലീസ് സ്‌ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് ആത്‍മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത വരുത്തിയിട്ടില്ല. പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് ലഭിച്ചെങ്കിലും ഇതുവരെ പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വിസ്‌മയയുടെ മരണം കൊലപാതമാണെന്ന് തെളിഞ്ഞാൽ പ്രതിയായ കിരൺ കുമാറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
Read also : കേരളത്തിലെ പ്‌ളസ് വൺ പരീക്ഷാ നടത്തിപ്പ്; ഇടപെടില്ലെന്ന് സുപ്രീം കോടതി