തിരുവനന്തപുരം: കേരളത്തിലെ പ്‌ളസ് വൺ പരീക്ഷാ നടത്തിപ്പിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. വിദ്യാർഥികൾക്ക് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ പരീക്ഷ നടത്തുന്നതിൽ തെറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്‌ഥാനത്തിൽ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹരജി കോടതി തീർപ്പാക്കി.
പരീക്ഷക്ക് തയ്യാറെടുക്കാൻ വിദ്യാർഥികൾക്ക് സമയം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ചുരുങ്ങിയത് രണ്ടാഴ്‌ച മുമ്പെങ്കിലും പരീക്ഷാ തീയതി പ്രഖ്യാപിക്കണമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം കോടതി വ്യക്‌തമാക്കിയിട്ടില്ല. പ്‌ളസ് വൺ പരീക്ഷ ഇപ്പോൾ നടത്തിയാലും ഇതിന്റെ മാർക്ക് പന്ത്രണ്ടാം ക്‌ളാസ് പരീക്ഷാ റിസൾട്ടിനൊപ്പം ചേർത്താണ് പ്രഖ്യാപിക്കുക. അതിനാൽ പതിനൊന്നാം ക്‌ളാസ് പരീക്ഷ നടത്തിയില്ലെങ്കിലും വിദ്യാർഥികളുടെ ഭാവിയെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ വർഷത്തെ അവരുടെ അഡ്‌മിഷനെയോ ഉപരിപഠനത്തിനെയോ ഇത് ബാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ നടത്തിപ്പിനിടെ കോവിഡ് സാഹചര്യം രൂക്ഷമാവുകയാണെങ്കിൽ അതിന്റെ ബദൽ മാർഗം എന്താണെന്ന ചോദ്യത്തിന് കേരളം മറുപടി നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു.
Also Read: ‘ഐഷ സുൽത്താന ഇളവുകൾ ദുരുപയോഗം ചെയ്‌തു’; ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ