ബെംഗളൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഏതുസമയവും താഴെവീണേക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. സംസ്‌ഥാനത്തെ ബിജെപിക്കകത്ത് പ്രശ്‌നങ്ങൾ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
‘ഏത് സമയവും ഈ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് ഞാന്‍ കരുതുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എമാര്‍ പോലും സര്‍ക്കാരിനെതിരെ സംസാരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. പല എംഎല്‍എമാരും ഡെല്‍ഹിയിലേക്ക് പോയി നേതൃത്വത്തെ കാണുന്നുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് പാര്‍ട്ടിക്കകത്ത് എന്തൊക്കെയോ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്’, സിദ്ധരാമയ്യ വ്യക്‌തമാക്കി.
അതേസമയം സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം കൈകാര്യം ചെയ്‌തതിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. ‘കോവിഡില്‍ സംസ്‌ഥാനത്ത് നിരവിധി കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്നുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമായിരുന്നു. മൂന്നാം തരംഗത്തില്‍ ജനങ്ങള്‍ക്ക് രോഗം വരാതിരിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ട് കാര്യമില്ല’, സിദ്ധരാമയ്യ പറഞ്ഞു.
കൂടാതെ ജനക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ സര്‍ക്കാര്‍ നടത്തരുതെന്നും കോവിഡ് വ്യാപനം കഴിയാതെ സ്‌കൂളുകളും കോളേജുകളും തുറക്കരുതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കര്‍ണാടകയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് ഇടയിലായിരുന്നു മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. തുടർന്ന് ജൂലൈ 28നാണ് കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ അധികാരമേറ്റത്.
Most Read: പെഗാസസ്; കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി തമിഴ്‌നാട് എംപി