ഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ എൻഎസ്ഒ കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടിക്ക് അറ്റോർണി ജനറലിന്റെ അനുമതി തേടി തമിഴ്‌നാട്ടിൽ നിന്നുള്ള എംപി തിരുമാവലൻ. സുപ്രീം കോടതി ജഡ്‌ജിയെയും കോടതി ഉദ്യോഗസ്‌ഥരെയും നിരീക്ഷിച്ചത് കോടതി അലക്ഷ്യമാണെന്നും ഇതിൻമേൽ നടപടി വേണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
ചാര സോഫ്റ്റ്‌വെയറായ പെഗാസെസ് നിർമിച്ചത് ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ആണ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്‌തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഫേസ്ബുക്കും വാട്‍സ് ആപ്പും ആപ്പിളുമെല്ലാം പെഗാസസ് ആക്രമണത്തിന് ഇരയായിട്ടുണ്ട്. ടാർഗറ്റ് ചെയ്യപെടുന്ന ഫോണിന്റെയോ ഡിവൈസിന്റെയോ എല്ലാ പ്രവർത്തനവും പെഗാസസ് ചോർത്തും. ഫോൺ വിളികളും മെസേജുകളും ഫയലുകളും ബ്രൗസിംഗ് ഡാറ്റയും വരെ ചോർത്താൻ ഈ ചാര സോഫ്റ്റ്‌വെയറിന് കഴിയും എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
അതേസമയം തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണെന്ന് എൻഎസ്ഒ കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു.
Most Read: നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം; കെപിസിസി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍