തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിന് സസ്‌പെന്‍ഷന്‍. നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിനാണ് കെപിസിസി സെക്രട്ടറിയെ ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. പ്രശാന്ത് ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡണ്ട് ഡെല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്‌തതായി അറിയിച്ചത്. അടിസ്‌ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് നടപടിയെന്നും സുധാകരന്‍ വ്യക്‌തമാക്കി.
ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിനിടെ പിഎസ് പ്രശാന്ത് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരെ കെപിസിസി പുനഃസംഘടനാ പട്ടികയില്‍ ഉള്‍പെടുത്തി എന്നായിരുന്നു തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി കൂടി ആയിരുന്ന പ്രശാന്തിന്റെ വിമര്‍ശനം. എന്നാൽ ഈ ആരോപണങ്ങള്‍ ബാലിശമാണെന്ന് ആയിരുന്നു കെ സുധാകരന്റെ പ്രതികരണം.
അതേസമയം കെപിസിസി പുനഃസംഘടനയുടെ ഭാഗമായി ഡിസിസി പ്രസിഡണ്ടുമാരുടെ ചുരുക്കപ്പട്ടിക എഐസിസിക്ക് കൈമാറി. കെപിസിസി അധ്യക്ഷന് പുറമെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, വര്‍ക്കിങ് പ്രസിഡണ്ടുമാരായ കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, ടി സിദ്ദിഖ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും ഡെല്‍ഹിയില്‍വെച്ച് നടന്ന രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
Most Read: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചു