ന്യൂഡെൽഹി: 2008ലെ ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസിൽ ആരിസ് ഖാൻ കുറ്റവാളിയെന്ന് ഡെൽഹി കോടതി. ഇയാൾക്കുള്ള ശിക്ഷ ഈ മാസം 15ന് പ്രസ്‌താവിക്കുമെന്നും കോടതി വ്യക്‌തമാക്കി. ഡെൽഹി പോലീസ് ഇൻസ്‌പെക്‌ടർ മോഹൻ ചന്ദ് ശർമയുടെ മരണത്തിലും മറ്റ് അക്രമ സംഭവങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി.
ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരനെന്ന് പോലീസ് ആരോപിക്കുന്ന അരിസ് ഖാൻ 2008ൽ ബട്‌ല ഹൗസ് ഏറ്റുമുട്ടൽ സമയത്ത് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. പിന്നീട് 2018ൽ ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ ആണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
2008 സെപ്റ്റംബർ 19നാണ് ഡെൽഹി ജാമിയാ നഗറിലുള്ള ബട്ട്‌ല ഹൗസിൽ ഏറ്റുമുട്ടൽ നടന്നത്. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഡെൽഹി പോലീസ് ഇൻസ്‌പെക്‌ടർ മോഹൻ ചന്ദ് ശർമയും ഭീകരവാദികൾ എന്ന് ആരോപിക്കുന്ന അതിഫ് അമിൻ, മുഹമ്മദ് സജിത് എന്നീ വിദ്യാർഥികളും കൊല്ലപ്പെട്ടിരുന്നു.
ഏറ്റുമുട്ടൽ നടക്കുമ്പോൾ ആരിസ് ഖാനും മറ്റ് നാല് പേർക്കൊപ്പം ഉണ്ടായിരുന്നുവെന്നും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. 2010 ഏപ്രിൽ 28നാണ് കേസിൽ ഷഹസാദ് അഹമ്മദ്, ആരിസ് ഖാൻ, ആതിഫ് അമീൻ, മുഹമ്മദ് സാജിദ് എന്നിവർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പിടിയിലായ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരവാദി ഷഹസാദ് അഹമ്മദിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ബോംബ് നിർമാണത്തിൽ വിദഗ്‌ധനാണ് ആരിസ് ഖാൻ എന്ന് പോലീസ് ആരോപിക്കുന്നു. ഡെൽഹി അടക്കമുള്ള ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളിൽ 2007നും 2008നും ഇടയിൽ സ്‌ഫോടന പരമ്പര നടത്തിയത് ആരിസ് ഖാൻ അടങ്ങിയ സംഘമാണ് എന്നും പോലീസ് പറയുന്നു. ഈ സ്‌ഫോടന പരമ്പരയിൽ 165 പേർ കൊല്ലപ്പെടുകയും 536 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
അതേസമയം, ബട്ട്‌ല ഹൗസിലേത് വ്യാജ ഏറ്റുമുട്ടലാനെന്നും ഡെൽഹി പോലീസ് കള്ളം പറയുകയാണെന്നും മനുഷ്യാവകാശ പ്രവർത്തകരും ജാമിയ നഗർ നിവാസികളും ജാമിയ ടീച്ചേർസ് അസോസിയേഷനും പറഞ്ഞിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ദിഗ് വിജയ് സിംഗ് അടക്കം ഈ ആരോപണം ഉന്നയിക്കുകയുണ്ടായി. ആതിഫ് അമിൻ, മുഹമ്മദ് സാജിത് എന്നിവരെ പിടികൂടിയ പോലീസ് ക്ളോസ് റേഞ്ചിൽ വെടിവെച്ചു കൊന്നു എന്നായിരുന്നു ആരോപണം.
തലയുടെ മൂർധാവിലും തോളിനു മുകളിലുമായിരുന്നു ഇവർക്ക് വെടിയേറ്റ പാടുകൾ ഉണ്ടായിരുന്നത്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന ആരോപണം ഉയർന്നത്. ഒരാളെ നിലത്തിരുത്തി മുന്നിൽ നിന്ന് വെടിവേക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക എന്നായിരുന്നു വിദഗ്‌ധർ ചൂണ്ടിക്കാട്ടിയത്.
Also Read: കാർഷിക മേഖലയിലെ വനിതകൾക്കായി ഗൂഗിൾ വക 3.65 കോടിയുടെ ഗ്രാന്റ്