തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ:ദ മോദി ക്വസ്‌റ്റ്യൻ’ പ്രദർശനത്തിൽ പ്രതിഷേധിച്ച ബിജെപി, യുവമോർച്ചാ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പൂജപ്പുരയിലെ പ്രതിഷേധത്തിൽ 50 പേരെയും, മാനവീയം വീഥിയിലെ 50 പേർക്കെതിരെയുമാണ് കേസെടുത്തത്.
നിയമവിരുദ്ധമായി സംഘം ചേരൽ, സംഘർഷം തുടങ്ങിയ വകുപ്പുകളാണ് പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്. തലസ്‌ഥാനത്ത് ഇന്നലെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന ബിബിസി ഡോക്യുമെന്ററി പ്രദർശന വേദിയിൽ ബിജെപി പ്രതിഷേധവുമായി എത്തിയതാണ് വലിയ സംഘർഷത്തിന് ഇടയാക്കിയത്. പൂജപ്പുര തിരുമല റോഡിൽ പ്രതിഷേധിച്ച ബിജെപിപ്രവർത്തകർക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചിരുന്നു.
അതേസമയം, പ്രതിഷേധങ്ങൾക്കിടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേക്ഷണം ചെയ്‌തിട്ടുണ്ട്. കേന്ദ്രത്തിന്റെ എതിർപ്പ് തുടരുന്നതിനിടെയാണ് ബിബിസി രണ്ടാം ഭാഗം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരക്കാണ് സംപ്രേഷണം ചെയ്‌തത്.
കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളയൽ, പൗരത്വ നിയമം, ആൾക്കൂട്ട ആക്രമണങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്‌റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ നരേന്ദ്ര മോദി സർക്കാർ ഫ്രീസ് ചെയ്‌തതും ഡോക്യൂമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.
അതിനിടെ, വിവാദമായ ബിബിസി ഡോക്യുമെന്ററി പ്രദർശനം സംസ്‌ഥാനത്ത് ഇന്നും തുടരും. ക്യാമ്പസുകൾ കേന്ദ്രീകരിച്ചും പൊതു സ്‌ഥലങ്ങളിലും പ്രദർശനം ഉണ്ടാകും. ഇടതു സംഘടനകളുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രദർശനം നടത്തുക. വരും ദിവസങ്ങളിൽ സംസ്‌ഥാനമൊട്ടാകെ പ്രദർശനം നടത്തുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദർശനം തടയാൻ ബിജെപി, യുവമോർച്ചാ പ്രവർത്തകർ എത്തിയതാണ് വൻ സംഘർഷത്തിനിടയാക്കിയത്.
Most Read: വധശ്രമക്കേസ്; ലക്ഷ്വദീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലിൽ വിധി ഇന്ന്