കൊച്ചി: വധശ്രമക്കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പടെയുള്ള പ്രതികൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പറയുക. വധശ്രമ കേസിൽ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസൽ ഹൈക്കോടതി സമീപിച്ചത്.
ശിക്ഷാവിധിക്കൊപ്പം കുറ്റക്കാരാനാണെന്ന് കണ്ടെത്തിയത് സസ്‌പെൻഡ് ചെയ്യണമെന്നും മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പിഎം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ ശിക്ഷിച്ചത്.
വധശ്രമ കേസിൽ മുഹമ്മദ് ഫൈസലിന് കവരത്തി സെഷൻസ് കോടതി പത്ത് വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. പ്രതികളുടെ അപ്പീലിനെ പ്രോസിക്യൂഷൻ എതിർത്തു. വധശ്രമം തന്നെയാണ് നടന്നതെന്നും സാക്ഷിമൊഴികളിൽ വൈരുധ്യം ഇല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം, കവരത്തി പോലീസ് ശിക്ഷ വിധിച്ചതിന് പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്‌ഞാപനം ഇറക്കിയിട്ടുണ്ട്. മാത്രമല്ല, ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
Most Read: ഗുജറാത്ത് കലാപം; കൂട്ടക്കൊല കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു