തിരുവനന്തപുരം: വർക്കല അയിരൂരിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതിയായ പെൺസുഹൃത്ത് പിടിയിൽ. വർക്കല സ്വദേശിയും ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയുമായ ലക്ഷ്‌മിപ്രിയയാണ് അറസ്‌റ്റിലായത്. കേസിൽ ആകെ എട്ടു പ്രതികളാണ് ഉള്ളത്. സംഘത്തിൽ ഉണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമലിനെ അയിരൂർ പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.
ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്‌പദമായ സംഭവം. വർക്കല സ്വദേശിയായ ലക്ഷ്‌മിപ്രിയയും അയിരൂർ സ്വദേശിയായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, ലക്ഷ്‌മിപ്രിയ എറണാകുളത്ത് ബിസിഎക്ക് പഠിക്കാൻ പോയശേഷം മറ്റൊരാളുമായി പ്രണയത്തിലായി. ഇതോടെ പ്രണയത്തിൽ നിന്ന് പിൻമാറാൻ ആദ്യ കാമുകനോട് ലക്ഷ്‌മിപ്രിയ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യുവാവ് പ്രണയത്തിൽ നിന്ന് പിൻമാറിയിരുന്നില്ല.
ഒടുവിൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ചു ലക്ഷ്‌മിപ്രിയ തന്ത്രപൂർവം യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. ഗുണ്ടകളുടെ സഹായത്തോടെ യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി. കാറിനിന്ന് കഴുത്തിൽ കത്തിവെച്ചു ഭീഷണിപ്പെടുത്തി യുവാവിന്റെ സ്വർണ മാലയും 5500 രൂപയും ഐഫോണും വാച്ചും ഉൾപ്പടെ കവർന്നു. തുടർന്ന് എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു ലക്ഷ്‌മിപ്രിയയും പുതിയ കാമുകനും ഉൾപ്പെട്ട സംഘം യുവാവിനെ വിവസ്‌ത്രനാക്കി കെട്ടിയിട്ടു മർദ്ദിക്കുകയായിരുന്നു.
യുവാവിന്റെ ഐഫോണിൽ ലക്ഷ്‌മിപ്രിയ മർദ്ദന ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. കൂട്ടാളികൾക്ക് അയച്ചുകൊടുത്ത ശേഷം ദൃശ്യങ്ങൾ നീക്കം ചെയ്‌തു. പ്രണയത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ നഗ്‌നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. മൊബൈൽ ഫോണിന്റെ ചാർജർ നാക്കിൽ വെച്ച് ഷോക്കടിപ്പിച്ചെന്നും കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയുണ്ട്. മർദ്ദനത്തിന് ശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. എറണാകുളത്തെ ബന്ധുക്കളെത്തി യുവാവിനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഒളിവിലുള്ള മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Most Read: അരിക്കൊമ്പന്റെ സ്‌ഥലംമാറ്റം; മുതലമടയിൽ ഹർത്താൽ ആരംഭിച്ചു