പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചു ഇന്ന് മുതലമട പഞ്ചായത്തിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കടകൾ അടച്ചിടുമെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണമില്ല. നിയമ വിദഗ്‌ധരുടെ ഉൾപ്പടെ യോഗം ചേർന്ന ജനകീയ സമിതി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.
നെൻമാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി കോടതിയിൽ ഹരജി സമർപ്പിച്ചത്. അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തും ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അരിക്കൊമ്പനെ വാഴച്ചാൽ വഴി പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം ചെറുക്കുന്നതിനായി അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗമാണ് ഈ തീരുമാനം എടുത്തത്.
പറമ്പിക്കുളം കടുവ സങ്കേതത്തിൽ അപകടകാരിയായ അരിക്കൊമ്പനെ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെയാണ് ജനരോഷം ശക്‌തമാകുന്നത്. സർവകക്ഷി കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുതലമട കമ്പ്രത്ത് ചള്ളയിലായിരുന്നു കഴിഞ്ഞ ദിവസം മാർച്ചും ധർണയും നടന്നത്. പറമ്പിക്കുളം കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിന് മുന്നിലും നാട്ടുകാർ പ്രതിഷേധിച്ചു.
Most Read: ഇന്ത്യയിൽ മൂന്ന് പാർട്ടികളുടെ ദേശീയ പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ