മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മാനന്തവാടി പയ്യമ്പള്ളിയിലാണ് വന്യജീവി ആക്രമണത്തിൽ നാട്ടുകാരനായ സുകു എന്ന വയോധികന് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തലയ്‌ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാണെന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ, വനംവകുപ്പ് ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. സ്‌ഥലത്ത് വനംവകുപ്പ് പരിശോധന നടത്തുകയാണ്. വയനാട്ടിലും സമീപ പ്രദേശങ്ങളിലും വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഇതിനിടെ, കേരളം, കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിർണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും. മൂന്ന് സംസ്‌ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ, മുതുമലൈ, നാഗർഹോള, വയനാട് വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകൾ പലഭാഗത്തും നാട്ടിലിറങ്ങുന്നുണ്ട്.
വ്യാപക കൃഷിനാശവും പതിവാണ്. ഈ സാഹചര്യത്തിലാണ് യോഗം. മൂന്ന് സംസ്‌ഥാനങ്ങൾക്കും ബാധകമായ നയരൂപീകരണം ആയിരിക്കും ചർച്ചയുടെ പ്രധാന വിഷയം. വനമന്ത്രിമാരായ എകെ ശശീന്ദ്രൻ, കർണാടകയുടെ ഈശ്വർ ഖണ്ഡ്രെ തമിഴ്‌നാട്ടിലെ എം മതിവേന്ദർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ബേലൂർ മഖ്‌നയുണ്ടാക്കിയ പ്രശ്‌നങ്ങൾക്ക് പിന്നാലെയാണ് യോഗം ചേരാൻ തീരുമാനം ഉണ്ടായത്.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്