ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ത്യന്‍ ടീമിന്റെ ജംബോ സ്‌ക്വാഡിനെ അയക്കാനൊരുങ്ങി ബി.സി.സി.ഐ. കോവിഡ് പ്രതിസന്ധിക്കിടെ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മല്‍സരത്തില്‍ വിരോട് കോഹ്‌ലിയാണ് ടീമിനെ നയിക്കുക. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ 32 അംഗ ടീമിനെ അയക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്.
രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിന മല്‍സരങ്ങളും ടി-20 മല്‍സരങ്ങളും 4 ടെസ്‌റ്റ് മല്‍സരങ്ങളുമാണ് ഉള്ളത്. ടീം അംഗങ്ങളും സപ്പോര്‍ട്ടിങ് സ്‌റ്റാഫും അടക്കം ഏകദേശം 50 അംഗങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.
അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിന് അനുമതി ഉണ്ടായിരുന്നുവെങ്കിലും ഓസ്ട്രേലിയന്‍ പര്യടനത്തിന് കുടുംബത്തെ കൊണ്ടുവരുന്നതിന് ബി.സി.സി.ഐ അനുവാദം നല്‍കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
മല്‍സരത്തിന്റെ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ. വ്യക്‌തമാക്കി. വൈറ്റ് ബോള്‍ പരമ്പരക്ക് മാത്രമായി തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ ഏകദിന-ടി20 പരമ്പരകള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിക്കാനും സാധ്യതയുണ്ട്.
കൂടാതെ ഇന്ത്യന്‍ താരങ്ങളുടെ 14 ദിവസത്തെ ക്വാറന്റീന്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താനും ബിസിസിഐ ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാത്ത താരങ്ങളായ ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി എന്നിവര്‍ക്കായി യു.എ.ഇയില്‍ വെച്ച് പരിശീലന മല്‍സരങ്ങള്‍ ഒരുക്കാനും ബി.സി.സി.ഐ ശ്രമിക്കുന്നുണ്ട്.
Read Also: വിവാദം കാരണം വിൽപ്പന കൂടി; തനിഷ്‌ക് പരസ്യ നിർമാതാക്കൾ