അഡ്‍ലെയ്‌ഡ്: ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്‌ളണ്ട് തോല്‍പിച്ചത്. ഇന്ത്യ ട്വന്റി20യിൽ നിന്ന് പടിയിറങ്ങിയതോടെ ഞായറാഴ്‌ച പാകിസ്‌ഥാനും ഇംഗ്‌ളണ്ടും ഫൈനലിൽ ഏറ്റുമുട്ടും.
2007 ലോകകപ്പ് ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകരെ നിരാശരാക്കിയാണ് ഫൈനൽ വരുന്നത്. ഇരു ടീമുകളുടെയും മൂന്നാമത്തെ ടി20 ലോകകപ്പ് ഫൈനലാണ്. കൂടാതെ ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്‌ഥാനത്ത് നിന്നാണ് സെമിയിലേക്ക് യോഗ്യത നേടിയത്. മെൽബണിൽ വെച്ചാണ് കലാശപ്പോരാട്ടം.
ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇംഗ്‌ളണ്ട് വെറും 17 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്‌ടപ്പെടുത്താതെ മറികടന്നാണ് ഫൈനലിലേക്ക് കുതിച്ചത്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ആറിന് 168, ഇംഗ്‌ളണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ 170. ടോസ് നഷ്‍ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‍ടത്തിലാണ് 168 റണ്‍സെടുത്തത്.
ഫൈനലിൽ ഏഷ്യാ വൻകരയിൽ നിന്നുള്ള ഇന്ത്യയും പാകിസ്‌ഥാനും എത്തുന്നത് കാണാൻ താൽപര്യമില്ലെന്ന് ഇംഗ്‌ളണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജോസ് ബട്ട്ലർ ഇന്നലെ പറഞ്ഞിരുന്നു. ‘ഞങ്ങൾ ശരിക്കും ഒരു ഇന്ത്യ പാകിസ്‌ഥാന്‍ ഫൈനൽ മൽസരം കാണാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത് നടക്കാതിരിക്കാൻ വേണ്ടി പരമാവധി ശ്രമിക്കും’ എന്നായിരുന്നു ജോസ് ബട്ട്ലറുടെ വാക്കുകൾ.
എന്നാൽ, ഇന്ത്യ ശക്‌തമായ ടീമാണെന്നും നീണ്ട നാളുകളായി ഇന്ത്യൻ ടീം ആ മേൽക്കൈ തുടരുന്നതായും ടീമിന് കഴിവും ഒപ്പം പരിചയ സമ്പന്നരായ താരങ്ങളും ഉള്ളതായും എന്നാൽ സൂര്യകുമാർ യാദവിനെ പ്രതിരോധിക്കാൻ വേണ്ടി ഒരു വഴി തങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്നും ഇംഗ്‌ളണ്ട് ടീം ക്യാപ്റ്റൻ പറഞ്ഞിരുന്നു.
Most Read: 11,000ത്തിൽ അധികം പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഫേസ്ബുക്