ന്യൂഡെൽഹി: തനിഷ്‌കിന്റെ പരസ്യവുമായി ബന്ധപ്പെട്ട വിവാദം കാരണം കൂടുതൽ പേർ ഉൽപന്നങ്ങൾ വാങ്ങുന്നതിന് ഇടയാക്കിയെന്ന് പരസ്യനിർമാതാക്കൾ. പിൻവലിക്കുന്നതിന് മുമ്പ് കൂടുതൽ ആളുകളിലേക്ക് പരസ്യം എത്താനും വിവാദത്തിലൂടെ സാധിച്ചെന്ന് ‘വാട്‍സ് യുവർ പ്രോബ്‌ളം’ എന്ന ഏജൻസിയുടെ ക്രിയേറ്റീവ് ഹെഡായ അമിത് അകാലി പറഞ്ഞു.
‘വിവാദത്തിന് ശേഷം ബഹളമുയർത്തിയ ന്യൂനപക്ഷത്തിനെതിരേ നിശബ്‌ദരായ ഭൂരിപക്ഷം സംസാരിക്കാൻ തുടങ്ങിയതായിരുന്നു യാഥാർഥ്യം. പരസ്യത്തിന്റെ അടിസ്‌ഥാനം സാമുദായിക സൗഹാർദം ആയതിനാൽ ഇങ്ങനെയൊരു വിവാദം ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. തനിഷ്‌ക് ധൈര്യമുള്ള കമ്പനിയാണ്. എങ്കിലും, വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ പരസ്യം പിൻവലിക്കേണ്ടി വന്നത് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ്’- അമിത് വ്യക്‌തമാക്കി.
ടൈറ്റൻ ഗ്രൂപ്പിന് കീഴിലുള്ള കമ്പനി ഫെസ്‌റ്റീവ് കളക്ഷനായ ഏകത്വക്ക് വേണ്ടി ചിത്രീകരിച്ച 55 സെക്കന്റ് ദൈർഘ്യമുള്ള പരസ്യമാണ് വിവാദമുയർത്തിയത്. ഹിന്ദുവായ വധുവും മുസ്‌ലിം സമുദായത്തിലെ വരൻെറ കുടുംബാംഗങ്ങളും തമ്മിലുള്ള ഊഷ്‌മള ബന്ധമാണ് പരസ്യത്തിൻെറ ഉള്ളടക്കം. എന്നാൽ മതമൗലിക വാദികൾ പരസ്യം വിവാദമാക്കുകയായിരുന്നു. രണ്ട് വ്യത്യസ്‌ത മതങ്ങളുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ദൃശ്യങ്ങൾ മനോഹരമായി ചിത്രീകരിച്ച പരസ്യത്തിനെതിരെ തീവ്ര ഹിന്ദുത്വ നിലപാടുള്ള ചിലർ രംഗത്ത് വന്നിരുന്നു. ലവ് ജിഹാദ് പ്രോൽസാഹിപ്പിക്കുന്നു എന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നുമൊക്കെയുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് തനിഷ്‌ക് പരസ്യം പിൻവലിച്ചത്.
തനിഷ്‌ക് ബഹിഷ്‌കരിക്കണം എന്ന ഹാഷ് ടാഗും ട്വിറ്ററിൽ പ്രചരിച്ചു. ശശി തരൂര്‍ ഉൾപ്പെടെ നിരവധി രാഷ്‌ട്രീയക്കാര്‍ പരസ്യത്തെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. എന്തായാലും വിവാദം ശക്‌തമായതോടെ ലക്ഷങ്ങൾ ചെലവഴിച്ച് നിര്‍മിച്ച പരസ്യം പിൻവലിക്കാൻ കമ്പനി തയാറാകുകയായിരുന്നു. തനിഷ്‌കിന്റെ പരസ്യത്തിന് പിന്നിൽ രാഷ്‌ട്രീയം തീരെയില്ലായിരുന്നു എന്ന് നിർമാതാക്കൾ പറയുന്നു. പരസ്യം പിൻവലിച്ചെങ്കിലും ഏകത്വവും ഐക്യവും മുൻനിർത്തിയുള്ള ക്യാംപയിൻ തനിഷ്‌ക് തുടരുമെന്നും നിർമാതാക്കൾ അറിയിച്ചു.
Also Read: ഇന്ത്യൻ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ കൈമാറി