തിരുവനന്തപുരം: ബിഡിജെഎസിലെ (Bharath Dharma Jana Sena) ഉടമസ്‌ഥാവകാശ തർക്കത്തിൽ തുഷാർ വെളളാപ്പളളി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തുഷാറിന്റെ ഔദ്യോഗിക ഭാരവാഹി പട്ടികക്ക് അംഗീകാരം നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ സുഭാഷ് വാസുവിന്റെ അവകാശ വാദം തള്ളി.
സുഭാഷ് വാസുവിനെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിഡിജെഎസിൽ നിന്ന് പുറത്താക്കുകയും ഇദ്ദേഹം അംഗമായ മാവേലിക്കര യൂണിയൻ എസ്എൻഡിപി യോഗം ഭരണസമിതി പിരിച്ചുവിടുകയും ചെയ്‌തിരുന്നു. പിന്നീട് യഥാര്‍ത്ഥ ബിഡിജെഎസ് തങ്ങളാണെന്ന വാദവുമായി സുഭാഷ് വാസു തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തുഷാർ വിഭാഗത്തിന് അംഗീകാരം നൽകിയത്. തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡണ്ടും എജി.തങ്കപ്പന്‍ വൈസ് പ്രസിഡണ്ടായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയുമായ ഭരണസമിതിക്കാണ് കമ്മീഷന്‍ അംഗീകാരം നൽകിയത്.
Also Read: പശ്‌ചിമ ബംഗാളില്‍ പരസ്‌പരം പോരടിച്ച് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും
നേരത്തെ, ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും കേരളാ ആർഎസ്എസിന്റെയും പിന്തുണയുണ്ടെന്നും തന്റെ നേതൃത്വത്തിൽ ബിഡിജെഎസ് നാലാം മുന്നണിക്ക് നേതൃത്വം കൊടുക്കുമെന്നും സുഭാഷ് വാസു പറഞ്ഞിരുന്നു. ബിനീഷ് കോടിയേരി കേസിൽ തുഷാർ വെള്ളാപ്പള്ളിയും പ്രതിയാകുമെന്നും കള്ളപ്പണക്കേസിൽ നിന്ന് രക്ഷ തേടി തുഷാർ കേന്ദ്ര ബിജെപി നേതാക്കളുടെ കാലുപിടിച്ചെന്നും സുഭാഷ് വാസു ആരോപിച്ചു. എൻഡിഎയെ തള്ളിപ്പറയാൻ വെള്ളാപ്പള്ളിക്ക് ധൈര്യമില്ലെന്നും അങ്ങനെ പറഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.