കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് വാക്പോര് രൂക്ഷമാകുന്നു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്‌താവനയാണ് പുതിയ പോരിന് തുടക്കം കുറിച്ചത്.
ഗുജറാത്ത് ആക്കുമെന്നതിലൂടെ കലാപം ഉണ്ടാക്കും എന്നാണോ ഘോഷ് ഉദ്ദേശിച്ചതെന്ന മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാസ് ഹക്കിം തിരിച്ചടിച്ചതോടെ പോര് കൂടുതല്‍ ശക്‌തമായി.
ബിമന്‍ ബോസ്, ബുദ്ധദേബ് ഭട്ടാചാര്യ, തുടങ്ങിയ നേതാക്കള്‍ മറ്റ് സംസ്‌ഥാനങ്ങളിലേക്ക് ജോലി തേടിപോകുന്ന കുടിയേറ്റ തൊഴിലാളികളായി ജനങ്ങളെ മാറ്റിയെന്നും അവരില്‍ ഭൂരിഭാഗം പേരും ഗുജറാത്തിലേക്കാണ് ജോലി തേടിയെത്തിയതെന്നും ദിലീപ് ഘോഷ് പറഞ്ഞു .
‘അധികാരം ലഭിച്ചാല്‍ ബംഗാളിനെയും ഗുജറാത്ത് ആക്കി മാറ്റണം. ബംഗാളിനെ ഗുജറാത്താക്കുമെന്ന ബിജെപിയുടെ അഭിപ്രായത്തിനെതിരെ സ്‌ഥിരം വിമര്‍ശനവുമായി എത്തുന്നയാളാണ് മമത ബാനര്‍ജി. എന്നാല്‍ ഒരിക്കല്‍ കൂടി പറയുന്നു. ബംഗാളിനെ ഗുജറാത്താക്കും. നമ്മുടെ ജനങ്ങള്‍ക്ക് ജോലിക്കായി ഗുജറാത്തിലേക്ക് പോകേണ്ട അവസ്‌ഥ ഉണ്ടാകില്ല’, ഘോഷ് പറഞ്ഞു
എന്നാല്‍, ബിജെപി ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന് പറയുമ്പോള്‍ ഇവിടം ഒരു കലാപ ഭൂമിയാകുമോ എന്ന ഭയം ജനങ്ങള്‍ക്കുണ്ടെന്ന് ഫിര്‍ഹാസ് ഹക്കിം പറഞ്ഞു. ‘ഇവിടം ബംഗാളായി തന്നെ നിലനിര്‍ത്താനാണ് ആഗ്രഹം. ടാഗോറിന്റെയും നസ്റുലിന്റെയും നാടാണിത്. സംസ്‌ഥാനത്തിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തണോ അതോ ഗുജറാത്തിനെ പോലെ കലാപ ഭൂമിയാക്കണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ’, ഹക്കിം തിരിച്ചടിച്ചു.
നേരത്തെ പശ്‌ചിമ ബംഗാളിലെ സ്‌ഥിതി കശ്‌മീരിനെക്കാള്‍ ഗുരുതരമാണെന്ന ആരോപണവുമായി ദിലീപ് ഘോഷ് രംഗത്ത് വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇരുകൂട്ടരും പരസ്‌പരം ആരോപണങ്ങള്‍ ശക്‌തമാക്കുന്നത്.
Read also: നോമിനേറ്റഡ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് തേജസ്വി; എൻഡിഎയിൽ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പാസ്വാന്‍