കൊൽക്കത്ത: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ 2021ൽ ബംഗാളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പാർട്ടി സാന്നിധ്യമറിയിക്കുമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി എഐഎംഐഎമ്മിന്റെ സുപ്രധാന നേതാവായിരുന്ന അൻവർ പാഷയും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
ഒവൈസി മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണെന്നാണ് അൻവർ പാഷ ആരോപിക്കുന്നത്. കൊൽക്കത്തയിലെ തൃണമൂൽ ഭവനിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശം. തൃണമൂൽ പാർട്ടിയിൽ ചേർന്നതിന് പിന്നാലെ രാജ്യത്തെ ഏറ്റവും തികഞ്ഞ മതേതരവാദി മമത ബാനർജിയാണെന്നും പാഷ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ വലിച്ചുകീറിയിട്ട് കാര്യമില്ലെന്നും മമത ചെയ്‌തതുപോലെ ബില്ലിനെതിരായി തെരുവിൽ ഇറങ്ങുകയാണ് വേണ്ടതെന്നും പാഷ പറഞ്ഞു.
പാർട്ടി വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പാഷയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും അദ്ദേഹത്തിന്റെ തൃണമൂൽ പ്രവേശം ബാധിക്കില്ലെന്നും എഐഎംഐഎം വക്‌താവ് സയ്യിദ് അസീം വഖാർ അറിയിച്ചു.
ബിഹാർ തിരഞ്ഞെടുപ്പിൽ 5 സീറ്റുകളാണ് എഐഎംഐഎം പാർട്ടി നേടിയത്. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുകയാണ് ഒവൈസിയുടെ പാർട്ടി ചെയ്യുന്നതെന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ബിജെപിയുടെ ബി ടീമാണ് എഐഎംഐഎം എന്നും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
Read also: മോദിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി