ബെംഗളൂരു: ബെംഗളൂരുവിൽ യുവതി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കർണാടകത്തിന് പുറമെ കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.
അതേസമയം, ബലാൽസംഗത്തിന് ഇരയായ കോഴിക്കോട് നിന്നും കണ്ടെത്തിയ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയെ കർണാടക പോലീസ് ബെംഗളൂരുവിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തി. ഒരാഴ്‌ച മുമ്പാണ് യുവതിയെ ക്രൂരമായി യുവാക്കൾ പീഡിപ്പിച്ചത്.
തുടർന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് യുവതികൾ ഉൾപ്പെടെ ബംഗ്ളാദേശിൽ നിന്നുള്ള ആറ് പേർ അറസ്‌റ്റിലായിരുന്നു. പീഡനത്തിനിരയായ യുവതിയും നേരത്തെ ഈ റാക്കറ്റിന്റെ ഭാഗമായിരുന്നു. പിന്നീട് കോഴിക്കോട് മസാജ് പാർലർ തുടങ്ങി. ധാക്ക സ്വദേശിനിയായ ഇവർ രണ്ട് വർഷം മുൻപ് നാടുവിട്ടു പോയതാണെന്ന് ബംഗ്ളാദേശ് പോലീസ് അറിയിച്ചു.
റാക്കറ്റുമായി യുവതി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് ക്രൂര പീഡനത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. എഫ്‌ഐആറിൽ രണ്ടാം പ്രതിയായ മുഹമ്മദ് ബാബു അൻവർ ഷേക്കാണ് റാക്കറ്റിന്റെ തലവൻ എന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ കേരളത്തിലെ ബന്ധങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്.
ഇപ്പോൾ പ്രചരിക്കുന്നത് കൂടാതെ രണ്ട് വീഡിയോകൾ കൂടി പ്രതികളുടെ മൊബൈലിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി സംഘം യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. 14 ദിവസത്തേക്കാണ് കോടതി പ്രതികൾ ആറ് പേരെയും അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടത്.
National News: രാജ്യം ഇപ്പോൾ 10 മടങ്ങ് കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നു; പ്രധാനമന്ത്രി