തിരുവനന്തപുരം: ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ ബെന്യാമിന്. ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്‌റ്റ് വർഷങ്ങൾ‘ എന്ന നോവലാണ് 45ആമത് വയലാർ പുരസ്‌കാരത്തിന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അർഹനാക്കിയത്.
ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും പ്രശസ്‌ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിക്കുന്ന ശിൽപവുമാണ് പുരസ്‌കാരം. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്‌ടോബർ 27ആം തീയതി വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമർപ്പിക്കും.
കെആർ മീര, ഡോ. ജോർജ് ഓണക്കൂർ, ഡോ. സി ഉണ്ണികൃഷ്‌ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
അതേസമയം അവാർഡ് ലഭിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് ബെന്യാമിൻ പ്രതികരിച്ചു. തന്റെ ആത്‌മാംശം വളരെയധികം അടങ്ങിയിട്ടുള്ള കൃതിയാണ് ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്‌റ്റ് വർഷങ്ങൾ’ എന്ന് ബെന്യാമിൻ പറഞ്ഞു.
താൻ വളർന്നുവന്ന ചുറ്റുപാടിലെ രാഷ്‌ട്രീയബൗദ്ധിക ചുറ്റുപാടുകൾ കൊണ്ട് നിർമിതമായ ഒരു സൃഷ്‌ടിയെന്ന നിലയിലും തിരുവിതാംകൂറിന്റെ പ്രത്യയ ശാസ്‍ത്രപരമായ നിലപാടുകളോടുള്ള തന്റെ വീക്ഷണം എന്ന നിലയിലും ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്‌റ്റ് വർഷങ്ങൾ’ എന്ന നോവൽ ഏറെ പ്രിയപ്പെട്ടതാണെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.
പത്തനംതിട്ട സ്വദേശിയായ ബെന്നി ഡാനിയേല്‍ എന്ന ബെന്യാമിന്‍ കഥാകൃത്ത്, നോവലിസ്‌റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്‌ടറി, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍. ഇഎംഎസും പെണ്‍കുട്ടിയും, പെണ്‍മാറാട്ടം, യുത്തനേസിയ എന്നിവ പ്രധാന കഥാ സമാഹാരങ്ങളാണ്.
ആടുജീവിതത്തിന് കേന്ദ്ര പ്രവാസകാര്യ വകുപ്പിന്റെ പ്രത്യേക പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്ക് പത്‌മപ്രഭ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.
Most Read: ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാൻ കൂടുതൽ രാജ്യങ്ങൾ