തിരുവനന്തപുരം: ഇന്ത്യയിൽ ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് പൊതുജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. കൂടുതൽ സാമ്പിളുകൾ ജനിതക ശ്രേണീകരണ ലബോറട്ടറികളിലേക്ക് അയക്കും. പ്രായം കൂടിയവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും അവധിക്കാല യാത്രകളിൽ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
സംസ്‌ഥാനത്തെ പ്രതിദിന കോവിഡ് കണക്ക് അനുസരിച്ചു ഇന്നലെ 51 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഡിസംബർ 20ന് 79 പേർക്കും 19ന് 36 പേർക്കും, 18ന് 62 പേർക്കും, 17ന് 59 പേർക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് നിലവിൽ ആശങ്ക പെടാനുള്ള സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി, ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടു.
രോഗം വരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ പൊതുനിർദ്ദേശം. ഇന്നലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേർന്നിരുന്നു. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്‌തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.
സംസ്‌ഥാനത്ത് നിലവിൽ കോവിഡ് കേസുകളുടെ എണ്ണം കുറവാണ്. ഡിസംബറിൽ ഇതുവരെ 1,431 പേർക്കാണ് കോവിഡ് ബാധിച്ചത്. എന്നാൽ, പരിശോധനകൾ കുറവാണെന്നതാണ് പ്രതിദിന കേസുകൾ കുറയാൻ കാരണം. അതേസമയം, അവധിക്കാലം ആകുന്നതോടെ രോഗികളുടെ എണ്ണം കൂടിയേക്കുമെന്നാണ് വിലയിരുത്തൽ.
ഒമൈക്രോൺ വൈറസ് വ്യതിയാനം സമഭവിച്ച് പല ഉപവകഭേദങ്ങളായി മാറിയിട്ടുണ്ട്. ഇതിൽ ബിഎ 5 എന്ന വകഭേദത്തിൽ നിന്നാണ് ബിഎഫ്7 ഉണ്ടായിരിക്കുന്നത്. വളരെ വേഗത്തിൽ രോഗവ്യാപനം നടത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. രോഗമുക്‌തി നേടിയവരിൽ തന്നെ വീണ്ടും കോവിഡ് എത്തിക്കാനും വാക്‌സിൻ എടുത്തവരിൽ പോലും കോവിഡ് പകർത്താനും ഇതിന് കഴിവ് കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
നിലവിലുള്ള വാക്‌സിനുകൾക്ക് ഒന്നും ബിഎഫ്7 നെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവ തന്നെയാണ് ഇതിന്റെയും പ്രധാന ലക്ഷണങ്ങൾ. പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ എപ്പോഴും ശുചിയാക്കുക തുടങ്ങിയ അടിസ്‌ഥാന കാര്യങ്ങളാണ് രോഗപ്രതിരോധനത്തിന് അത്യാവശ്യമായി ചെയ്യേണ്ടത്.
Most Read: താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം