വയനാട്: താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കർണാടകത്തിലേക്കുള്ള കൂറ്റൻ ട്രക്കുകൾക്ക് ചുരം വഴി കടന്നു പോകാൻ അനുവാദം നൽകിയതിനാലാണ് മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാത്രി 11 മണിക്കും രാവിലെ അഞ്ചു മണിക്കും ഇടയിലാണ് ട്രക്കിന് വേണ്ടി ചുരം പൂർണമായി ഒഴിച്ചിടുന്നത്.
പൊതുജനങ്ങൾ ഈ സമയം ഇതുവഴിയുള്ള യാത്രക്ക് ബദൽ മാർഗം ഉപയോഗിക്കണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. കർണാടകയിലെ നഞ്ചങ്കോടുള്ള ഫാക്‌ടറിയിലേക്കുള്ള മെഷീനുകളുമായി എത്തിയ രണ്ടു ട്രെയ്‌ലറുകളാണ് ഇന്ന് ചുരം വഴി യാത്ര തുടങ്ങുന്നത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്.
ചുരം കയറിയാൽ ഗതാഗതം പൂർണമായി തടസപ്പെടുമെന്നതിനാലാണ് നേരത്തെ അനുമതി നൽകാതിരുന്നത്. ട്രെയ്‌ലറുകൾ രണ്ടര മാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുകയാണ്. പോലീസ്, അഗ്‌നിരക്ഷാ സേന, എന്നിവരുടെ സഹായത്തോടെയാണ് ട്രെയ്‌ലറുകളെ ചുരം കടത്തുക.
1. സുൽത്താൻ ബത്തേരി ഭാഗത്ത് നിന്ന് കൽപ്പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും ബീനാച്ചി-പരമരം വഴിയോ, മീനങ്ങാടി-പച്ചിലക്കാട് വഴിയോ പക്രതാളം ചുരം വഴിയോ പോകേണ്ടതാണ്. മാനന്തവാടിയിൽ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.
2. സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി, സ്വകാര്യ ബസ്സുകൾ രാത്രി ഒമ്പത് മണിക്ക് ശേഷം കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ വഴു പക്രതാളം ചുരത്തിലൂടെ പോകേണ്ടതാണ്.
3. ബത്തേരി, കൽപ്പറ്റ ഭാഗങ്ങളിൽ നിന്നും തൃശൂർ, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തമിഴ്‌നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.
4. കൽപ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളിൽ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലൻസ് ഒഴികെ മറ്റൊരു വാഹനവും പോകാൻ അനുവദിക്കില്ല.
Most Read: സീറോ ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം