തിരുവനന്തപുരം : സ്‌ത്രീകള്‍ക്കെതിരെ യൂട്യൂബിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയ് പി നായർക്ക് കയ്യേറ്റത്തിലൂടെ മറുപടി നൽകിയ കേസില്‍ ഭാഗ്യലക്ഷ്‍മി ഉള്‍പ്പടെ മൂന്ന് പേര്‍ ഹെക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഭാഗ്യലക്ഷ്‍മിയോടൊപ്പം ദിയ സന, ശ്രീലക്ഷ്‍മി അറക്കല്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസില്‍ മൂവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
Related News: നിയമം കയ്യിലെടുത്ത കേസ്; വകുപ്പുകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ നീക്കം, അറസ്‌റ്റ് വൈകും
ഹൈക്കോടതിയിലും പോലീസ് തങ്ങളുടെ നിലപാട് കടുപ്പിക്കാനാണ് സാധ്യത. നിലവിലുള്ള ശക്‌തമായ വകുപ്പുകള്‍ക്ക് പുറമെ പോലീസ് ഭാഗ്യലക്ഷ്‍മി ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ വീണ്ടും ശക്‌തമായ വാദങ്ങള്‍ ഉന്നയിക്കാൻ സാധ്യതയുണ്ട്. നിലവില്‍ മൂവരും പോലീസിന്റെ നിരീക്ഷണത്തിലാണ്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പോലീസ് അറസ്‌റ്റ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയില്‍ കോടതിയുടെ ഉത്തരവ് വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് പോലീസ് പിന്നീട് അറിയിച്ചത്.
വിജയ് പി നായരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസില്‍ ഏല്‍പ്പിച്ചതിനാല്‍ മോഷണകുറ്റം ചുമത്തിയ നടപടി നിലനില്‍ക്കില്ലെന്ന് ആയിരിക്കും ഭാഗ്യലക്ഷ്‍മി ഉള്‍പ്പടെ ഉള്ളവര്‍ വാദിക്കുക. എന്നാല്‍ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ ഉള്‍പ്പടെ തെളിവ് ഉള്ളതിനാല്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുള്ള പിടിച്ചെടുക്കലായിരിക്കും പോലീസ് കോടതിയില്‍ വാദിക്കുക. സെഷന്‍സ് കോടതി ഭാഗ്യലക്ഷ്‍മി ഉള്‍പ്പടെ മൂന്ന് പേരെയും രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതിനാല്‍ തന്നെ ഹൈക്കോടതിയുടെ തീരുമാനം കേസില്‍ നിര്‍ണായകമായിരിക്കും.
Related News: യൂടൂബില്‍ ആഭാസ വീഡിയോ ചെയ്യുന്ന വ്യക്‌തിക്കെതിരെ നിയമം കയ്യിലെടുത്ത് വനിതാ ആക്‌റ്റിവിസ്‌റ്റുകൾ