തിരുവനന്തപുരം: ഡോ. വിജയ് പി.നായര്‍ എന്ന പേരില്‍ യൂട്യൂബില്‍ ആഭാസ ടോക് വീഡിയോകള്‍ ചെയ്യുന്ന വ്യക്‌തിക്കെതിരെ വനിതാ ആക്‌റ്റിവിസ്‌റ്റുകൾ പ്രതിഷേധിച്ചു. ഫെമിനിസ്‌റ്റുകളെയും സ്‌ത്രീകളെയും അധിക്ഷേപിച്ചുകൊണ്ട് നിരന്തരം വീഡിയോകള്‍ പോസ്‌റ്റു ചെയ്യുന്ന ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടയിലാണ് പ്രശസ്‌ത ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയുടെയും ആക്‌റ്റിവിസ്‌റ്റ് ദിയ സനയുടെയും നേതൃത്വത്തില്‍ ഒരു സംഘം സ്‌ത്രീകള്‍, പ്രതിഷേധമെന്ന പേരില്‍ കരിയോയില്‍ ഒഴിക്കുകയും ആക്രമിക്കുകയും ചെയ്‌തത്.
നിയമം കയ്യിലെടുക്കുകയാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ ഇയാളുടെ മുറിയില്‍ എത്തി ഇവര്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്. ഇയാള്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തുകയും ആക്രമിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്‌തമാണ്.
യൂട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് ഇയാളുടെ വീഡിയോകള്‍ കണ്ടിരുന്നത്. നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുകയും ഫെമിസ്‌റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്‌തിരുന്ന ഇയാള്‍ക്കെതിരെ വനിതാ ആക്‌റ്റിവിസ്‌റ്റുകൾ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ ഇവര്‍ നിയമം കൈയിലെടുക്കുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇത്തരം വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിക്കുകയും, നിയമം കൈയിലെടുക്കുകയും ചെയ്‌ത വനിതാ ആക്റ്റിവിസ്‌റ്റുകളുടെ പ്രവര്‍ത്തിക്കെതിരെ സമൂഹ മാദ്ധ്യങ്ങളില്‍ അടക്കം പ്രതിഷേധം ഉയരുന്നുണ്ട്. മറൈന്‍ ഡ്രൈവില്‍ ഹനുമാന്‍ സേനയും, കോഴിക്കോട് ഹോട്ടല്‍ തല്ലിത്തകര്‍ത്ത സദാചാര പോലീസും സമാന കുറ്റമാണ് ചെയ്‌തതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. സദാചാരവാദികള്‍ എന്ന പേരില്‍ അവര്‍ കാട്ടികൂട്ടിയ പ്രവര്‍ത്തികളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇന്നത്തെ സംഭവങ്ങള്‍.
നിയമം കയ്യിലെടുക്കാനുള്ള അവകാശം ആര്‍ക്കും തന്നെയില്ല, അത്തരത്തില്‍ ആര് തന്നെ പ്രവര്‍ത്തിച്ചാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. തീര്‍ച്ചയായും ആ വ്യക്‌തി പൊതുമധ്യത്തില്‍ തുറന്നു കാട്ടേണ്ടപ്പെടുന്ന ആളാണ്. കേവലമായ മാനസിക സുഖത്തില്‍ അപ്പുറം മറ്റൊരു മൂല്യവും സമൂഹത്തിനു കല്‍പ്പിക്കാത്ത ഒരു മനോരോഗിയാണ് അയാള്‍, ഇത്തരത്തിലാണ് വീഡിയോക്ക് താഴെ വരുന്ന അഭിപ്രായങ്ങള്‍. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പോലെയുള്ള ഗൗരവമേറിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയവരും ഉണ്ട്.
Read Also: യുവതികളുടെ അസ്വാഭാവിക മരണം അന്വേഷിക്കാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്