പാലക്കാട്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് മര്‍ദിച്ചെന്ന പരാതിയിൽ ഒരാള്‍ കസ്‌റ്റഡിയിൽ. കരിമ്പ സ്വദേശി സിദ്ദിഖിനെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. പാലക്കാട് കരിമ്പ ഹൈസ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാർഥികൾ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വിദ്യാർഥികൾ കല്ലടിക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. ബസ് സ്‌റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിനെ നാട്ടുകാരെന്ന് പറഞ്ഞെത്തിയ യുവാക്കൾ ചോദ്യം ചെയ്‌തു. പിന്നാലെ പെൺകുട്ടികളെ തടയുകയും അസഭ്യം പറയുകയുമായിരുന്നു. ഇതിനെ സഹപാഠികളായ അഞ്ച് ആൺകുട്ടികൾ ചോദ്യം ചെയ്‌തു. തുടർന്ന് ഇവരെ മർദ്ദിക്കുകയായിരുന്നു.
കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉള്‍പ്പടെ മർദ്ദനമേറ്റു. ആൾക്കാരെത്തുന്നത് കണ്ട് മർദ്ദിച്ചവര്‍ പിൻവാങ്ങുകയായിരുന്നു. സദാചാര പോലീസിങ്ങാണ് തങ്ങൾക്കുനേരെ ഉണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു. സദാചാര പോലീസിങ് നീതീകരിക്കാനാകില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മർദ്ദനമേറ്റ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.
Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്