തൃശൂർ: തിരുവാണിക്കാവിൽ സദാചാര അക്രമത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു. തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ചേർപ്പ് സ്വദേശിയായ സഹർ (32) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സഹർ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് മരിച്ചത്. ഫെബ്രുവരി 18ന് അർധരാത്രി ആയിരുന്നു സഹറിന് നേരെ സദാചാര ആക്രമണം ഉണ്ടായത്.
സഹറിനെ മർദ്ദിച്ച സംഭവത്തിൽ ഉൾപ്പെട്ട ആറ് പേരും ഇപ്പോഴും ഒളിവിലാണ്. സഹറിനെ സുഹൃത്തായ യുവതിയുടെ വീട്ടിൽ വെച്ചാണ് സദാചാരക്കാർ മർദ്ദിച്ചത്. ഒരു പ്രവാസിയുടെ ഭാര്യയാണ് സഹറിന്റെ സുഹൃത്തെന്ന് പോലീസ് പറയുന്നു. ആനി ദിവസം രാത്രി യുവതിയുടെ ഫോൺ വന്നതിനെ തുടർന്നാണ് സഹർ ഇവരുടെ വീട്ടിലെത്തിയത്.
ഇതിനിടെ, അർധരാത്രി യുവതിയുടെ വീട്ടിൽ എത്തിയത് ചോദ്യം ചെയ്യാൻ സദാചാര ഗുണ്ടകൾ എത്തുകയായിരുന്നു. യുവതിയുടെ വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കിയ സഹറിനെ സംഘം മർദ്ദിച്ചു അവശനാക്കി. കടുത്ത മർദ്ദനത്തിൽ വൃക്കകൾ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേൽക്കുകയും ചെയ്‌തിരുന്നു. ഇതോടെ, തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു സഹർ.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമത്തിനാണ് കേസെടുത്തത്. സഹർ മരിച്ചതോടെ ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. അതേസമയം, പ്രതികളിൽ ഒരാൾ രാജ്യം വിട്ടതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. യുവതിയുടെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ മർദ്ദന ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Most Read: ഡെൽഹി മദ്യനയ അഴിമതിക്കേസ്; മലയാളി വ്യവസായി അറസ്‌റ്റിൽ