കൊച്ചി : അശ്ളീല യൂട്യൂബര്‍ വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്‍ത ഭാഗ്യലക്ഷ്‍മിയും സുഹൃത്തുക്കളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി വച്ച് ഹൈക്കോടതി. ഹരജിയില്‍ വിശദമായ വാദം കേട്ടതിന് ശേഷമാണ് ഹൈക്കോടതി ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവച്ചത്. വിജയ് പി നായരും ഭാഗ്യലക്ഷ്‍മിയും തങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ ഉന്നയിച്ചു.
തന്റെ താമസ സ്‌ഥലത്ത് ഭാഗ്യലക്ഷ്‍മി ഉള്‍പ്പടെ മൂന്ന് പേരും അനുവാദം ഇല്ലാതെ അതിക്രമിച്ചു കയറുകയായിരുന്നു എന്നും അവരില്‍ ഒരാള്‍ മാസ്‌ക് ധരിച്ചിരുന്നില്ല എന്നും വിജയ് പി നായര്‍ കോടതിയെ അറിയിച്ചു. കൂടാതെ തന്റെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ബലമായി തട്ടിയെടുത്തെന്നും ശബ്‍ദം റെക്കോര്‍ഡ് ചെയ്യുന്ന മൈക്ക് അവര്‍ നശിപ്പിച്ചെന്നും വിജയ് പി നായർ കോടതിയില്‍ വ്യക്‌തമാക്കി. തനിക്കെതിരെ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് നിയമത്തിന്റെ വഴിയിലൂടെ തീര്‍ക്കണമായിരുന്നു എന്നും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നും വിജയ് പി നായര്‍ കോടതിയുടെ മുന്നില്‍ ഭാഗ്യലക്ഷ്‍മിക്ക് എതിരെ വാദമുഖമായി ഉന്നയിച്ചു. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതില്‍ നിന്നും ഇപ്പോഴും സാഹചര്യങ്ങള്‍ മാറിയിട്ടില്ല എന്ന് വാദിച്ച വിജയ് പി നായര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ ഇവിടെ നിയമപരമായി ഒരു തടസവും ഇല്ലെന്ന് കോടതി മറുപടി നല്‍കി.
വിജയ് പി നായരുടെ പക്കല്‍ നിന്നും എടുത്ത സാധനങ്ങള്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ വേണ്ടിയാണ് എടുത്തതെന്ന് ഭാഗ്യലക്ഷ്‍മി കോടതിയില്‍ വ്യക്‌തമാക്കി. കൂടാതെ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിക്കണമെന്നും അതിന്റെ പേരില്‍ എന്ത് നിബന്ധനയും അനുസരിക്കാന്‍ തയ്യാറാണെന്നും ഭാഗ്യലക്ഷ്‍മി കോടതിയെ അറിയിച്ചു. എന്നാല്‍ നിയമത്തില്‍ വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ നിയമം കയ്യിലെടുത്ത ഇത്തരം പ്രവര്‍ത്തി ചെയ്യില്ലായിരുന്നു എന്നാണ് കോടതി മറുപടി നല്‍കിയത്. കൂടാതെ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം പ്രവര്‍ത്തികളിലൂടെ നിയമ സമവാക്യങ്ങളില്‍ മാറ്റം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും തയ്യാറാകണം എന്നും കോടതി വ്യക്‌തമാക്കി.
Read also : ഇന്ന് മുതൽ പബ്ജിയുടെ പ്രവര്‍ത്തനം രാജ്യത്ത് പൂര്‍ണമായും നിര്‍ത്തലാക്കും