പാറ്റ്ന: വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില എൻഡിഎക്ക് അനുകൂലമാവുന്നു. നിലവിൽ എൻഡിഎ 29 സീറ്റുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയാണ് എൻഡിഎ മുന്നണിയിൽ കൂടുതൽ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നത്. നിതീഷ് കുമാർ സർക്കാരിന് എതിരായ ഭരണവിരുദ്ധ വികാരം പ്രകടമാണെങ്കിലും ബിജെപിയുടെ പ്രഭാവത്തിന് മങ്ങലേറ്റില്ല എന്നതും ശ്രദ്ധേയമാണ്.
ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വോട്ട് വിഹിതം 23 ശതമാനവുമായി ആർജെഡിക്കാണ്. ബിജെപി 21 ശതമാനം വോട്ടുകളുമായി രണ്ടാമതുണ്ട്. 14.9 ശതമാനം വോട്ട് മാത്രമാണ് ഭരണകക്ഷിയായ ജനദാതൾ യുണൈറ്റഡിന് നേടാനായത്. ആർജെഡിയുടെ സീറ്റ് കുറയുന്നതാണ് നിലവിലെ കാഴ്‌ചകൾ.
122 സീറ്റുകളാണ് കേവല ഭൂരിപക്ഷം. നിലവിൽ കേവല ഭൂരിപക്ഷത്തിന് മുകളിലാണ് എൻഡിഎയുടെ സീറ്റ് നില. മഹാസഖ്യത്തിന്റെ മുന്നേറ്റമാണ് ആദ്യഘട്ടത്തിൽ കാണാൻ കഴിഞ്ഞത്. നാലാം മണിക്കൂറിലേക്ക് കടക്കുമ്പോൾ എൻഡിഎ, ബിജെപി നടത്തിയ തിരിച്ചുവരവിന്റെ ബലത്തിലാണ് മുന്നേറുന്നത് . 128 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. 99 സീറ്റുകളാണ് മഹാസഖ്യത്തിന്റെ അക്കൗണ്ടിലുള്ളത്.
ആർജെഡി 59 സീറ്റിലും ബിജെപി 74 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 21, ജെഡിയു 47 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില. ഇടതുപക്ഷ പാർട്ടികൾ 19 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. 70 സീറ്റുകളിൽ മൽസരിച്ച കോൺഗ്രസിന്റെ നില പരുങ്ങലിലാണ്.
പകുതി സീറ്റുകളിൽ പോലും മികച്ച പ്രകടനം കാഴ്‌ചവെക്കാൻ കഴിയാത്ത കോൺഗ്രസിന് ഇത്രയും സീറ്റുകൾ നൽകിയതിൽ ആർജെഡി ക്യാംപിൽ കടുത്ത അമർഷമുണ്ടെന്നാണ് സൂചനകൾ. അതേസമയം ആകെ 29 സീറ്റുകളിൽ മൽസരിച്ച ഇടതുകക്ഷികൾ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവിൽ 19 സീറ്റുകളാണ് സിപിഎംഎൽ, സിപിഎം, സിപിഐ പാർട്ടികൾ ആകെ ലീഡ് ചെയ്യുന്നത്.
നിർണായക കക്ഷിയാകുമെന്ന് കണക്കുകൂട്ടുന്ന ചിരാഗ് പാസ്വാന്റെ എൽജെപി 5 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 5 സീറ്റുകളിൽ വിഐപിയും മുന്നിട്ട് നിൽക്കുന്നു. ആറിടങ്ങളിലാണ് മറ്റു പാർട്ടികൾ മുന്നിട്ട് നിൽക്കുന്നത്. ഒവൈസിയുടെ എഐഎംഐഎം മൂന്ന് സീറ്റുകളിൽ മുന്നിലുണ്ട്. ഭോജ്‌പുർ മേഖലയിൽ മാത്രമാണ് മഹാസഖ്യത്തിന്റെ പ്രകടമായ മുന്നേറ്റം കാണാൻ കഴിയുന്നത്. മിഥിലാഞ്ചലിലും ചമ്പാരനിലും എൻഡിഎ മികച്ച പ്രകടനമാണ് കാഴ്‌ച വെക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വോട്ടെണ്ണൽ നടപടികൾ ആയതിനാൽ അന്തിമ ഫലം വരാൻ അൽപ്പം വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
Read Also: ബീഹാർ എൻഡിഎ നിലനിറുത്തുമോ? അതോ മഹാസഖ്യമോ; ഫലം ഇന്നറിയാം