ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പ് വരാനിരിക്കെ ബിഹാറില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് നേരെ നക്‌സൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രമുഖ ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ ആക്രമിക്കുക വഴി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ താളം തെറ്റിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശം.
ആക്രമണത്തിനായി കുഴിബോംബുകള്‍, മറ്റു സ്‌ഫോടക വസ്‌തുക്കൾ എന്നിവ ഉപയോഗിക്കുമെന്നും സൂചനകളുണ്ട്. സംസ്‌ഥാനത്തിന്റെ പലയിടങ്ങളില്‍ ഇത്തരം നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് പുറമേ, സുരക്ഷാ സേന, പാരാമിലിട്ടറി സംഘങ്ങള്‍ എന്നിവയെയും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അടക്കം സുരക്ഷ ശക്‌തമാക്കാനാണ് നിര്‍ദേശം.
ജമായി, ഗയ, ഔറംഗാബാദ് തുടങ്ങിയ മേഖലകളിലെ നക്‌സൽ സാന്നിധ്യം നിരീക്ഷിക്കാന്‍ സുരക്ഷാ സേനകളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ബിഹാറിലെയും ജാര്‍ഖണ്ഡിലെയും മറ്റു നക്‌സൽ ബാധിത പ്രദേശങ്ങളും നിരീക്ഷണത്തിലാണ്.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം 28-ന് ആരംഭിക്കും. ആകെയുള്ള 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ടം നവംബര്‍ 3-നും മൂന്നാം ഘട്ട പോളിംഗ് നവംബര്‍ 7-നും നടക്കും. നവംബര്‍ 10-നാണ് ഫലപ്രഖ്യാപനം.
Read Also: ഹത്രസ് കേസ്; പ്രതിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐ, യുപി പോലീസിന് വീഴ്‌ച്ച പറ്റി