ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് എതിരെ ആരോപണവുമായി രംഗത്ത്. ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇഡി നടത്തുന്നുണ്ടെന്നാണ് ബിനീഷ് മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയത്. ആശുപത്രിയില്‍ വച്ച് സ്‌കാനിംഗിന് ശേഷം മടങ്ങുമ്പോള്‍ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോഴാണ് ബിനീഷ് ഇഡിക്ക് എതിരെ ആരോപണം ഉന്നയിച്ചത്.
ചോദ്യം ചെയ്യലിനിടെ ഉണ്ടായ ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്നാണ് ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് അറസ്‌റ്റിലായ ശേഷം ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷിനെ കാണാന്‍ അഭിഭാഷകരും സഹോദരന്‍ ബിനോയ് കോടിയേരിയും എത്തിയെങ്കിലും ഉദ്യോഗസ്‌ഥര്‍ അനുവാദം നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഇരുകൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കവും ഉണ്ടായി.
ഇഡിക്ക് ഒപ്പം തന്നെ ബിനീഷിനെതിരായ മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്‌ഥരില്‍ നിന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍സിബി ഉദ്യോഗസ്‌ഥര്‍ ശേഖരിച്ചു. ബിനീഷിന്റെ കസ്‌റ്റഡി തിങ്കളാഴ്‌ച അവസാനിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ എന്‍സിബി ബിനീഷിനെ കസ്‌റ്റഡിയില്‍ എടുക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്.
Read also : ബിനീഷ് ആശുപത്രിയില്‍; ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്‌ഥ്യം