ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ അനുമതി തേടി സഹോദരൻ ബിനോയ് കോടിയേരി ഇന്ന് കർണാടക ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്‌ജിയുടെ വീട്ടിലെത്തി ഹരജി നൽകാൻ ശ്രമിച്ചെങ്കിലും മടക്കി അയച്ച സാഹചര്യത്തിലാണ് ഇന്ന് ഹൈക്കോടതിയെ നേരിട്ട് സമീപിക്കുന്നത്. ബന്ധുക്കൾക്കും അഭിഭാഷകർക്കും ബിനീഷിനെ കാണാൻ അനുമതി നൽകണമെന്നാണ് ബിനോയ് ഹരജിയിൽ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം ബിനീഷിനെ കാണാൻ അനുമതി തേടി ബിനോയ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിൽ എത്തിയിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. രണ്ട് അഭിഭാഷകർക്കും മൂന്ന് സുഹൃത്തുക്കൾക്കും ഒപ്പമാണ് ബിനോയ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയത്. ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പ് വേണമെന്ന ആവശ്യം അറിയിച്ചെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇഡി അനുമതി നിഷേധിക്കുക ആയിരുന്നു.
Also Read: സ്വപ്‌നയേയും ശിവശങ്കറിനേയും ഒരുമിച്ച് ചോദ്യം ചെയ്യാൻ ഇഡി; കോടതിയെ സമീപിച്ചു
തുടർന്നാണ്, ബിനോയ് കർണാട ജഡ്‌ജിയുടെ വസതിയിൽ നേരിട്ടെത്തി ഹരജി നൽകാൻ ശ്രമിച്ചത്. എന്നാൽ, ജഡ്‌ജിയെ കാണാൻ അനുവദിക്കാതെ സുരക്ഷാ ജീവനക്കാർ തിരിച്ചയച്ചു.
അതേസമയം, ബിനീഷ് കോടിയേരിയെ ഇഡി ഇന്നും ചോദ്യം ചെയ്യും. ഇന്നലെ 11 മണിക്കൂറാണ് ബിനീഷിനെ ചോദ്യം ചെയ്‌തത്. ഇതിനുശേഷം വിൽസൺ ഗാർഡന് പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റുകയായിരുന്നു.