ന്യൂഡെല്‍ഹി: ഈ വര്‍ഷം വിവിധ വ്യവസായികളുടെ 2,37,876 കോടി രൂപയുടെ കടം കേന്ദ്ര സര്‍ക്കാര്‍ എഴുതിതള്ളിയെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്താകെ കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കഷ്‌ടപ്പെടുന്ന സമയത്താണ് മോദി ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘വിവിധ കമ്പനികളുടെ 2378760000000 രൂപയുടെ കടമാണ് മോദി സര്‍ക്കാര്‍ ഈ വര്‍ഷം എഴുതി തള്ളിയത്. ഈ തുക കൊണ്ട് കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ജനങ്ങളിലെ 11 കോടി കുടുംബങ്ങള്‍ക്ക് 20,000 രൂപ വെച്ച് നല്‍കാമായിരുന്നു. ഇതാണ് മോദി ജിയുടെ വികസനത്തിന്റെ യാഥാർഥ്യം,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.
കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെന്ന ആരോപണം ശക്‌തമാകുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന. ഒരു മാസം പിന്നിട്ടിട്ടും കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകളുടെ കടം എഴുതിത്തള്ളിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത് കേന്ദ്രത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും.
കര്‍ഷകരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്‌ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. അതേസമയം വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് അനുകൂലമായി കേരള നിയമസഭയിലും പ്രമേയം പാസാക്കി.
പ്രത്യക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചു. കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും, അത് കാര്‍ഷിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്നും പ്രമേയത്തില്‍ വ്യക്‌തമാക്കി.
Read also: കാലാവധി കഴിഞ്ഞ വണ്ടിച്ചെക്ക് നൽകി കച്ചവടം; കർഷകരെ പറ്റിച്ച് വ്യാപാരികൾ തട്ടിയെടുത്തത് 5 കോടി