ന്യൂഡെൽഹി: ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സർക്കാരിന് എതിരെയുള്ള അവിശ്വാസ പ്രമേയം ഇന്ന് നിയമസഭയിൽ ചർച്ചക്ക് എടുക്കും. പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനിടെ ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയുടെ എംഎൽഎമാരെ സമ്മർദ്ദത്തിലാക്കി കർഷക സംഘടനകൾ രംഗത്തെത്തി. ബിജെപിയും ജെജെപിയും പ്രതിപക്ഷമായ കോൺഗ്രസും എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക സമരം തുടരുന്നതിനിടെയാണ് ഹരിയാന സർക്കാർ പുതിയ വെല്ലുവിളി നേരിടുന്നത്. ദുഷ്യന്ത് ചൗട്ടാല നേതൃത്വം നൽകുന്ന ജെജെപിയുടെ പിന്തുണയിൽ നേരിയ ഭൂരിപക്ഷമാണ് ഹരിയാന സർക്കാരിനുള്ളത്. ജെജെപിയിലെ 10 എംഎൽഎമാരെ പ്രമേയത്തിന് അനുകൂലമായി ബവോട്ട് ചെയ്യിക്കുന്നതിന് കർഷക സമിതി നേതാക്കൾ ഓരോരുത്തരുടെയും വീടും ഓഫീസും സന്ദർശിക്കുകയാണ്.
90 അംഗ നിയമസഭയിൽ നിലവിൽ 88 അംഗങ്ങളാണുളളത്. ഇതിൽ ബിജെപിക്ക് 40 എംഎൽഎമാരും സഖ്യകക്ഷിയായ ജെജെപിക്ക് 10 എംഎൽഎമാരുമുണ്ട്. കോൺഗ്രസിന് 30 എംഎൽഎമാരും ഐഎൻഎൽഡി, ലോഖിത് പാർട്ടി എന്നിവക്ക് ഓരോ അംഗങ്ങളുമുണ്ട്. 7 സ്വതന്ത്ര്യ എംഎൽഎമാരിൽ 5 പേരുടെ പിന്തുണയാണ് സർക്കാരിനുള്ളത്.
Read also: ബംഗാൾ ഡിജിപിയെ നീക്കി; തിരഞ്ഞെടുപ്പ് ചുമതല നൽകരുതെന്ന് നിർദേശം