മുംബൈ: ദേശീയ രാഷ്‌ട്രീയത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന ബിജെപിയുടെ കുതിരക്കച്ചവടം മഹാരാഷ്‌ട്രയിലും നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ അണിയറയിലെന്ന് സൂചനകള്‍. ഇതിന്റെ ഭാഗമായാണ് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കൂടിക്കാഴ്‌ച നടത്തിയതെന്ന് പല പ്രമുഖ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ശനിയാഴ്‌ചയാണ് ഇരുവരും മുംബൈയിലെ ഒരു ആഡംബര ഹോട്ടലില്‍ വെച്ച് 2 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ നടത്തിയത്. ഇതിന്റെ വിശദാശങ്ങള്‍ പുറത്തു വന്നിട്ടില്ല. എന്നാല്‍ ഇരുവരുടെയും ഏറ്റവും പുതിയ പ്രതികരണങ്ങള്‍ സംശയം ഒന്നുകൂടി ഉറപ്പിക്കുന്നതാണ്.
2019-ലാണ് അവസാനമായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. സഖ്യം അവസാനിപ്പിച്ച ശേഷം രണ്ട് പക്ഷത്ത് നില്‍ക്കുന്ന നിലപാടുകളാണ് ഇരു പാര്‍ട്ടികളും സ്വീകരിച്ചത്. എന്‍ഡിഎ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന സമീപനമാണ് ശിവസേന എടുത്തിരുന്നത്.
ആശയപരമായി പല ഭിന്നതകളും നിലനില്‍ക്കുന്നു എന്നത് കൊണ്ട് രണ്ട് പാര്‍ട്ടികളിലെ നേതാക്കള്‍ തമ്മില്‍ ശത്രുതയിലാവണം എന്നില്ല. പല വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ഫഡ്‌നാവിസിനെ കണ്ടതെന്നും സഞ്ജയ് റാവത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൂടിക്കാഴ്‌ചക്ക് രാഷ്‌ട്രീയ മുഖം നല്‍കുന്നത് ശരിയല്ലെന്നാണ് ഫഡ്‌നാവിസ് പ്രതികരിച്ചത്. മഹാസഖ്യം സ്വയം തകര്‍ന്നു വീഴുമെന്നും അതിന് ബിജെപി ഇടപെടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: കോൺഗ്രസിന്റെ നാടകമാണ് കർഷക പ്രതിഷേധം; പ്രകാശ് ജാവദേക്കർ