ചെന്നൈ: ദക്ഷിണേന്ത്യൻ രാഷ്‌ട്രീയ ഭൂപടത്തിൽ സ്വാധീനമുറപ്പിക്കാൻ ബിജെപിയുടെ ശ്രമങ്ങൾ തുടരുന്നു. ശബരിമല വിഷയവും, വിശ്വാസ സംരക്ഷണവും കേരളത്തിൽ പ്രയോഗിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്ത ബിജെപി ഇക്കുറി തമിഴ്‌നാടാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് ചെന്നൈയിൽ എത്താനിരിക്കെ പുതിയ കരുനീക്കങ്ങൾ ബിജെപി പാളയത്തിൽ ആരംഭിച്ചു കഴിഞ്ഞു.
കരുണാനിധിയുടെ മൂത്തമകൻ അഴഗിരിയുമായി ഇതിന് മുൻപായി ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഡിഎംകെ പുറത്താക്കിയ അഴഗിരിയുടെ അടുത്ത അനുയായി കെപി രാമലിംഗം ബിജെപിയിൽ ചേർന്നു. സൂപ്പർ താരം രജനീകാന്തിനെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.
എംജിആർ, ജയലളിത എന്നിവരുടെ അനുസ്‌മരണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തുന്നത്. ഇതിന് ശേഷം ബിജെപി കോർ കമ്മിറ്റി യോഗത്തിലും സർക്കാരിന്റെ മറ്റു പരിപാടികളിലും ഷാ പങ്കെടുക്കും. എന്നാൽ ഇതിലുപരി അഴഗിരി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായുള്ള ചർച്ചയാണ് ലക്ഷ്യമെന്ന് ബിജെപി നേതാക്കൾ തന്നെ സമ്മതിക്കുന്നു.
സ്‌റ്റാലിൻ വിട്ടുവീഴ്‌ചക്ക് തയ്യാറാവാത്ത സാഹചര്യത്തിൽ പുതിയ പാർട്ടി രൂപീകരിച്ച് എൻഡിഎയിൽ ചേരാനാവും അഴഗിരിയുടെ തീരുമാനം. അദ്ദേഹത്തെ അനുകൂലിക്കുന്ന മുഴുവൻ നേതാക്കളും ഡിഎംകെ വിടുമെന്നാണ് സൂചനകൾ.
തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ വേണ്ടിയുള്ള നടപടികളുടെ ഭാഗമായാണ് ‘വേൽയാത്ര’ പരിപാടി സംഘടിപ്പിച്ചതും. ഇതിന് പുറമെ നരേന്ദ്ര മോദിയെയും, എംജിആറിനെയും ചേർത്തുള്ള പ്രചാരണവും തമിഴ്‌നാട്ടിൽ സജീവമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപിയുടെ പുതിയ നീക്കങ്ങൾ.
Read Also: രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് വിജയ് സേതുപതി