തിരുവനന്തപുരം: സംസ്‌ഥാനത്ത് ബിജെപി പൂജ്യമായത് എങ്ങനെയെന്ന് കേന്ദ്ര നേതൃത്വത്തോട് വിശദീകരിക്കുമെന്ന പ്രതിസന്ധിയിലാണ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും. സ്‌ഥാനാർഥി നിർണയത്തിൽ ഉൾപ്പടെ വന്ന പാളിച്ചകൾ ചൂണ്ടിക്കാട്ടി മുരളീധര വിരുദ്ധ പക്ഷം രംഗത്തിറങ്ങുമെന്നാണ് വിവരം. സംസ്‌ഥാന സമിതി പുനഃസംഘടനക്കും സാധ്യതയേറി.
ദേശീയ നേതൃത്വത്തിന്റെ പ്രചാരണം, കണക്കില്ലാതെ പണം എന്നിങ്ങനെ ഒരു കുറവുമില്ലാതെയാണ് കേന്ദ്രം ബിജെപി സംസ്‌ഥാന ഘടകത്തിന് പിന്തുണ നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷാ ഉൾപ്പടെയുള്ള മുതിർന്ന കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും കേരളത്തിലുടനീളം ബിജെപിക്കായി രംഗത്തെത്തി. സംസ്‌ഥാന നേതൃത്വത്തെയും കേന്ദ്രമന്ത്രി വി മുരളീധരനെയും വിശ്വസിച്ചായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ. എന്നിട്ടും ആകെയുണ്ടായിരുന്ന ഒരു സീറ്റ് കൂടി കളഞ്ഞുകുളിച്ചു.
കഷ്‌ടപ്പെട്ട് തുറന്ന അക്കൗണ്ട് എങ്ങനെ പോയി, സാധ്യതയുള്ള മണ്ഡലങ്ങളിലെ ജയസാധ്യത കുറയാൻ കാരണമെന്ത് എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്ക് സംസ്‌ഥാന നേതൃത്വം ഉത്തരം പറയേണ്ടി വരും. അതേസമയം, തോൽവിയെ കുറിച്ച് വിശദമായി വിലയിരുത്തുമെന്നാണ് സുരേന്ദ്രന്റെ പ്രതികരണം.
Also Read: തിരഞ്ഞെടുപ്പ് തോൽവി; രാജി സന്നദ്ധത അറിയിച്ച് കെപിസിസി പ്രസിഡണ്ട്