കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാൻ ബിജെപി നേതാക്കൾ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിനെ (ബിഎസ്എഫ്) ഉപയോഗിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ നഗര വികസനകാര്യ മന്ത്രിയുമായ ഫിർഹാദ് ഹക്കീം. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹക്കീമും പാർട്ടി ജനറൽ സെക്രട്ടറി പാർത്ത ചാറ്റർജിയും ഉൾപ്പടെയുള്ള തൃണമൂൽ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ബിജെപി നേതൃത്വം അതിർത്തി പ്രദേശത്തെ ഗ്രാമങ്ങളിലേക്ക് ബിഎസ്എഫ് ഉദ്യോഗസ്‌ഥരെ അയച്ച് ബിജെപിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായി കമ്മീഷനുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ഹക്കീം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തങ്ങളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ബിജെപി സാമുദായിക വിദ്വേഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ബംഗ്ളാദേശികളും റോഹിങ്ക്യകളും വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന ബിജെപിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിക്കുന്നതാണെന്ന് കമ്മീഷനെ അറിയിച്ചതായും ഹക്കീം പറഞ്ഞു.
മതത്തിന്റെ പേരിൽ ബംഗാൾ ജനതയെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സമാധാനപരവും നീതിയുക്‌തവുമായ തിരഞ്ഞെടുപ്പാണ് തൃണമൂൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം, തൃണമൂൽ കോൺഗ്രസിന്റെ ആരോപണം ബിഎസ്എഫ് തള്ളി.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; ഷാഫി പറമ്പിലിനെതിരെ ബിജെപി രംഗത്തിറക്കുക സന്ദീപ് വാര്യരെ