തൃശൂർ : കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി തൃശൂരിൽ ബിജെപി നേതാക്കൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ. വാടാനപ്പള്ളി തൃത്താല്ലൂരിലെ ആശുപത്രിയില്‍ വാക്‌സിന്‍ ക്യാംപിൽ വച്ചാണ് ബിജെപിക്കാര്‍ പരസ്‌പരം ഏറ്റുമുട്ടിയത്. ഇതിനെ തുടർന്ന് ബിജെപി പ്രവർത്തകനായ കിരണിന് പരിക്കേറ്റു. വാടാനപ്പള്ളി ഏഴാംകല്ല് ഭാഗത്തെ വിഭാഗവും വ്യാസനഗര്‍ ഉള്ള മറുവിഭാഗവും തമ്മിൽ കേസുമായി ബന്ധപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നടന്ന വാക്ക് പോരിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കൊടകര കുഴൽപ്പണക്കേസിൽ തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന രീതിയില്‍ വന്ന ഫേസ്ബുക്ക് പോസ്‌റ്റാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വ്യാസനഗർ ഗ്രൂപ്പിൽപ്പെട്ട ഹരിപ്രസാദ് കോവിഡ് വാക്‌സിൻ എടുക്കുന്നതിനായി വാടാനപ്പള്ളിയിൽ ഉള്ള ആശുപത്രിയിൽ എത്തിയപ്പോൾ എതിർ ഗ്രൂപ്പുകാർ അതിനെ ചോദ്യം ചെയ്‌തുകൊണ്ട് രംഗത്ത് എത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിൽ കിരണിന് പരിക്കേൽക്കുകയും, ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
ഏഴാംകല്ല് ഗ്രൂപ്പിലെ സഹലേഷ്, സഫലേഷ്, രജു എന്നിവരാണ് സംഘർഷമുണ്ടാക്കിയതെന്ന് പോലീസ് വ്യക്‌തമാക്കി. അതേസമയം കേസുമായി സംസ്‌ഥാന ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മാദ്ധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും, നിലവിൽ അന്വേഷണസംഘം അവരുടെ അധികാരപരിധിക്ക് അപ്പുറത്തേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുകയാണെന്നും സുരേന്ദ്രൻ വ്യക്‌തമാക്കി.
അതേസമയം കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ഓഫിസ് സെക്രട്ടറി സതീഷിനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. പണവുമായെത്തിയ ധർമരാജൻ ഉൾപ്പടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് കണ്ടെത്തിയിരുന്നു. നാളെ രാവിലെ 10 മണിക്ക് തൃശൂർ പോലീസ് ക്ളബിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Read also : ലക്ഷദ്വീപിന് സംസ്‌ഥാനത്തിന്റെ ഐക്യദാര്‍ഢ്യം; നിയമസഭ നാളെ പ്രമേയം പാസാക്കും