ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ നഗരമായ പെഷവാറിലെ മസ്‌ജിദിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 57 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വെള്ളിയാഴ്‌ചയാണ് പെഷവാറിലെ മസ്‌ജിദിന് സമീപം രണ്ട് ഭീകരർ പോലീസ് ഉദ്യോഗസ്‌ഥർക്ക് നേരെ വെടിയുതിർക്കുകയും, തുടർന്ന് അവരിൽ ഒരാൾ കെട്ടിടത്തിൽ പ്രവേശിച്ച് സ്‌ഫോടനം നടത്തുകയും ചെയ്‌തത്. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ ചാവേർ സ്‌ഫോടനത്തെ പാകിസ്‌ഥാൻ മനുഷ്യാവകാശ കമ്മീഷൻ (എച്ച്ആർസിപി) ശക്‌തമായി അപലപിച്ചു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സ്‌ഫോടനത്തെ അപലപിച്ചു. “വെള്ളിയാഴ്‌ച പ്രാർഥനക്കിടെ പാകിസ്‌ഥാനിലെ പെഷവാറിലുള്ള മസ്‌ജിദിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരോട് എന്റെ അനുശോചനവും പാകിസ്‌ഥാനിലെ ജനങ്ങളോടുള്ള എന്റെ ഐക്യദാർഢ്യവും അറിയിക്കുന്നു”- യുഎൻ മേധാവി ട്വീറ്റ് ചെയ്‌തു.
Most Read: 8 ദിവസത്തിനിടെ യുക്രൈനിൽ നിന്ന് ജർമനിയിൽ എത്തിയത് 18,000ത്തോളം പേർ