കീവ്: യുക്രൈനിൽ റഷ്യയുടെ അധിനിവേശം തുടരുമ്പോൾ കഴിഞ്ഞ 8 ദിവസത്തിനിടെ ജർമനിയിലേക്ക് 18,000ത്തോളം ആളുകൾ പലായനം ചെയ്‌തതായി ജർമൻ ആഭ്യന്തര മന്ത്രാലയം. 18,436 പേരാണ് യുക്രൈനിൽ നിന്നും ജർമനിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. ഇവരിൽ ഭൂരിഭാഗം പേരും സ്‌ത്രീകളും കുട്ടികളും ആണെന്ന് അധികൃതർ വ്യക്‌തമാക്കി.
പലായനം ചെയ്‌തെത്തിയ ആളുകളിൽ 15,000ത്തോളം ആളുകൾ യുക്രൈൻ പൗരൻമാരും ബാക്കിയുള്ള 3000ത്തോളം ആളുകൾ മറ്റ് രാജ്യക്കാരും ആണെന്ന് ജർമൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്നെത്തിയ മറ്റ് രാജ്യക്കാരിൽ ഭൂരിഭാഗവും യുക്രൈനിൽ തന്നെ സ്‌ഥിര താമസമാക്കിയവരാണ്. അതേസമയം യുദ്ധമേഖലയില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് വരാം. അവര്‍ യുക്രേനിയന്‍ അഭയാര്‍ഥികളാണോ മൂന്നാം രാജ്യക്കാരാണോ എന്നത് നോക്കുന്നില്ലെന്നും ജര്‍മന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുക്രൈനിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലായി ഒരു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കുന്നുണ്ട്. ഇവരിൽ കൂടുതൽ ആളുകളും പോളണ്ടിലേക്കാണ് പലായനം ചെയ്‌തിരിക്കുന്നത്. ഇത്രയും വേഗത്തിലുള്ള വലിയ പലായനം തന്റെ 40 വർഷത്തെ ജീവിത സേവനത്തിൽ ഉണ്ടായിട്ടില്ലെന്ന് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ചൂണ്ടിക്കാട്ടി.
Read also: ടാറ്റൂ ആർടിസ്‌റ്റിനെതിരെ പരാതി നൽകി യുവതികൾ; കേസെടുക്കും