കൊച്ചി: ഇടപ്പള്ളിയിലെ ടാറ്റൂ ആർടിസ്‌റ്റിനെതിരായ ലൈംഗിക ആരോപണത്തിൽ കേസെടുക്കുമെന്ന് പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നാല് യുവതികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ചേരാനെല്ലൂർ, പാലാരിവട്ടം പോലീസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്‌റ്റർ ചെയ്യുക.
ഇടപ്പള്ളിയിലെ പ്രമുഖ ടാറ്റൂ സ്‌റ്റുഡിയോയായ ഇൻഫെക്‌ടഡ് ടാറ്റൂ സ്‌റ്റുഡിയോയിലെ ആർടിസ്‌റ്റ് സുജീഷ് പിഎസിനെതിരെയാണ് പരാതി. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗിക ഉദേശത്തോടെ സ്‌പര്‍ശിച്ചെന്നുമാണ് ആരോപണം. ടാറ്റു ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇൻസ്‌റ്റഗ്രാം വഴി ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ യുവതികൾ സമാന ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
ആദ്യം പരാതി നൽകാൻ യുവതികൾ തയ്യാറായിരുന്നില്ല. തുടർന്ന് യുവതികൾക്ക് പോലീസ് സംരക്ഷണം നൽകുമെന്നും ധൈര്യമായി മുന്നോട്ട് വരണമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞതിന് പിന്നാലെയാണ് യുവതികൾ പരാതി നൽകിയിരിക്കുന്നത്. നേരത്തെ കമ്മീഷണറുടെ ഉത്തരവിനെ തുടർന്ന് യുവതികളുടെ ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. ആരോപണം നേരിടുന്ന സുജീഷ് ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Most Read: രക്ഷാപ്രവർത്തനം ഔദാര്യമല്ല, കേന്ദ്രത്തിന്റെ കടമ; രാഹുൽ ഗാന്ധി